തെരഞ്ഞെടുപ്പിന് മുൻപുള്ള സൗജന്യ പദ്ധതികളെ ചോദ്യം ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികൾ തെരഞ്ഞെടുപ്പുകൾ മുൻപ് പ്രഖ്യാപിക്കുന്നതിനെതിരേ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീംകോടതി. നിരുത്തരവാദപരവും അനാവശ്യവും എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ വൈദ്യുതി സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
വൈദ്യുതി വിതരണ കമ്പനികൾക്ക് താരിഫും ബജറ്റ് കണക്കുക്കൂട്ടലുകളും ക്രമീകരിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്ന സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപനത്തിന്‍റെ കാരണം വിശദീകരിക്കാൻ കോടതി തമിഴ്നാട് സർക്കാരിനോട് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.
അനിയന്ത്രിതമായ സൗജന്യങ്ങൾ രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തിന് തടസമാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ക്ഷേമപദ്ധതികൾ പെട്ടെന്ന് പ്രഖ്യാപിച്ച സംഭവങ്ങളെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞു. സൗജന്യങ്ങളുടെ ഭാരം ആത്യന്തികമായി നികുതിദായകരിൽ പതിക്കുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്.
2024 ലെ വൈദ്യുതി ഭേദഗതി നിയമത്തിലെ 23 ആം ചട്ടം ചോദ്യം ചെയ്തുകൊണ്ട് തമിഴ്നാട് വൈദ്യുതി വിതരണ കമ്പനി ലിമിറ്റഡ് ഫയൽ ചെയ്ത ഒരു റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പെട്ടെന്നുള്ള നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയത സൃഷ്ടിക്കുകയും നിയന്ത്രണ പ്രക്രിയകളെ തടസപ്പെടുത്തുകയും ചെയ്യുന്നു.അപ്പ്ലേറ്റ് ട്രൈബ്യൂണൽ ഫോർ ഇലക്‌ട്രിസിറ്റി പോലുള്ള ബോഡികളും വൈദ്യുത വിതരണ കമ്പനികളും താരിഫുകൾ നിർണയിക്കാൻ ഉത്തരവാദികളാണെന്നും അവസാന നിമിഷത്തെ സബ്സിഡികൾ വൈദ്യുതിക്ക് തുല്യമായ വില നിശ്ചയിക്കുന്നതിനും സാമ്പത്തിക സ്ഥിരത നിലനിർത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. വിവേചനമില്ലാതെ ആനുകൂല്യങ്ങൾ നൽകുന്നത് ആശ്വാസത്തേക്കാൾ പ്രീണിപ്പിക്കൽ അടിസ്ഥാനമാക്കിയുള്ള സമീപനമായി മാറിയേക്കാമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് പറഞ്ഞു.