ന്യൂഡൽഹി: റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദേശം പിഎസ്സി തള്ളുന്നത് അധികാര പരിധി കടക്കൽ ആണെന്ന ഉത്തരവ് പിൻവലിക്കണമെന്ന പിഎസ്സിയുടെ ആവശ്യം തള്ളി സുപ്രീംകോടതി. ഈഗോ കാരണമാണ് ഇത്തരമൊരു ആവശ്യവുമായി പിഎസ്സി കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പിഎസ്സിയുടെ അധികാരം ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിൽ മാത്രമാണെന്ന് സുപ്രീം കോടതി വീണ്ടും ആവർത്തിക്കുകയും ചെയ്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സർക്കാർ നിർദേശം പിഎസ്സി തള്ളിയതോടെയാണ് സുപ്രീം കോടതി പിഎസ്സിക്കെതിരേ രംഗത്തെത്തിയിരുന്നത്. ഇതിനെതിരായ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീംകോടതി വിമർനം ഉന്നയിച്ചിരുന്നത്. ഒഴിവുകൾ വിജ്ഞാപനം ചെയ്യുന്നതും, ജോലിയുടെ ഭരണപരമായ ആവശ്യത്തിനും മാനദണ്ഡത്തിന് അനുസരിച്ചും തെരഞ്ഞെടുക്കുന്നതുമാണ് പിഎസ്സിയുടെ ചുമതലയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാരിന്‍റെ ആവശ്യങ്ങളിൽ പിഎസ്സി കടന്നു കയറുന്നത് ശരിയല്ല. കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടെന്ന് മനസിലാക്കി റാങ്ക് പട്ടിക വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചാൽ അത് അംഗീകരിക്കാൻ പിഎസ്സി ബാധ്യസ്ഥരാണ്. ആ നിർദേശം നിരാകരിക്കുന്നത് അധികാര പരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി ഉത്തരവിൽ വിശദീകരിച്ചിരുന്നു. ഇതിനെതിരേയാണ് പിഎസ്സി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.