ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്
ചെന്നൈ: ചെന്നൈയ്ക്ക് സമീപം പറന്തൂരിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു. പരിസ്ഥിതി പ്രശ്നങ്ങളും കൃഷിയിടങ്ങൾക്ക് ഉണ്ടാകുന്ന ഭീഷണിയും ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരേ പ്രതിഷേധിച്ചവരെ പിന്തുണച്ചാണ് തീരുമാനം. ചെന്നൈയിൽനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ് പറന്തൂർ.
പദ്ധതിക്കെതിരേ നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി. ജോസഫ് വിജയ് ആണ് തിങ്കളാഴ്ച നിയമസഭയിൽ സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. “പറന്തൂർ വിമാനത്താവളം പദ്ധതി ഞങ്ങൾ ഉപേക്ഷിക്കുകയാണ്. നിർദിഷ്ട വിമാനത്താവളത്തിനെതിരേ പ്രതിഷേധിക്കുന്നവർക്കൊപ്പമാണ് ഞാൻ ഉറച്ചുനിൽക്കുന്നത്”- വിജയ് പറഞ്ഞു.
പദ്ധതിക്കെതിരേ പ്രദേശവാസികൾ ദീർഘകാലമായി പ്രതിഷേധിച്ചുവരികയായിരുന്നു. പരിസ്ഥിതിക്കും കൃഷിക്കും പദ്ധതി വലിയ ആഘാതമുണ്ടാക്കുമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ വിജയ് പദ്ധതിക്കെതിരേ ശക്തമായി പ്രചാരണം നടത്തിയിരുന്നു. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാത്ത പക്ഷം പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷമായ ഡിഎംകെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.