എൻ. അരുണാചലം
ചെന്നൈ: അനധികൃതമായി മദ‍്യക്കുപ്പികൾ കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരണപ്പെട്ട 26 കാരന്‍റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. തമിഴ്നാട്ടിലെ അമുത നഗർ സ്വദേശിയായ എൻ. അരുണാചലമാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ‍്യം. പൊലീസ് കസ്റ്റഡിയിലിക്കെ അരുണാചലത്തിന് ബോധം നഷ്ടപ്പെട്ടതാണെന്ന പൊലീസിന്‍റെ വാദം കുടുംബം തള്ളി.
മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച കുടുംബം അരുണാചലത്തിന്‍റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നും തന്‍റെ സഹോദരന് അപസ്മാരം പോലുള്ള രോഗം ഉണ്ടായിരുന്നില്ലെന്നും അത്തരം രോഗങ്ങൾക്ക് അദ്ദേഹം മരുന്ന് കഴിച്ചിട്ടില്ലെന്നും സഹോദരൻ സുദലൈമണി മാധ‍്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം, മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു. അരുണാചലം പൊലീസ് ലോക്കപ്പിൽ കുഴഞ്ഞുവീണതിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു.
ഉടനെ തന്നെ അരുണാചലത്തിന് കുടിവെള്ളം നൽകിയെന്നാണ് പൊലീസ് ഉദ‍്യോഗസ്ഥർ പറയുന്നത്. കേസിൽ അറസ്റ്റിലായി ഒരു ദിവസം പൂർത്തിയായപ്പോഴാണ് അരുണാചലത്തെ തൂത്തുകുടി സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അരുണാചലം മരണപ്പെട്ടു. ടാസ്മാക്കലെ ജീവനക്കാരനായിരുന്ന അരുണാചലം 120 മദ‍്യക്കുപ്പികൾ കൈവശം വച്ചിരുന്നുവെന്നും അതിനാലാണ് അറസ്റ്റ് ചെയ്തതെന്നും വ‍്യക്തമാക്കിയ പൊലീസ് കസ്റ്റഡി മർദന ആരോപണം നിഷേധിച്ചു.