ഗാമിനി രണ്ടാമതും പ്രസവിച്ചു; കുനോയിൽ മൂന്നു ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു

 
India

ഗാമിനി രണ്ടാമതും പ്രസവിച്ചു; കുനോയിൽ മൂന്നു ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു

ഇന്ത്യൻ മണ്ണില്‍ ചീറ്റയുടെ ഒന്‍പതാമത്തെ വിജയകരമായ പ്രസവമാണിത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ മൂന്നു ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നതായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഗാമിനി എന്ന ചീറ്റയ്ക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. ഗാമിനിയുടെ രണ്ടാം പ്രസവമാണിത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെത്തി മൂന്നു വർഷം തികയുന്ന അവസരത്തിലാണ് ചീറ്റക്കുഞ്ഞുങ്ങളുടെ പിറവി.

ഇന്ത്യൻ മണ്ണില്‍ ചീറ്റയുടെ ഒന്‍പതാമത്തെ വിജയകരമായ പ്രസവമാണിത്. ഇതോടെ രാജ്യത്ത് ജനിച്ചതും അതിജീവിക്കുന്നതുമായ ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 27ലെത്തി. ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 38 ആയി ഉയര്‍ന്നു.

ഓരോ ചീറ്റക്കുഞ്ഞിന്‍റെയും വിജയകരമായ ജനനം 'പ്രോജക്റ്റ് ചീറ്റ'യെ ശക്തിപ്പെടുത്തുന്നതായും ദൗത്യത്തിന്‍റെ ഭാഗമായ ഫീൽഡ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി സംഘങ്ങളുടെയും നിരന്തര പരിശ്രമത്തെയും അർപ്പണബോധത്തെയും പ്രതിഫലിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി 2022-23 കാലയളവിൽ 20 ചീറ്റകൾ ഇന്ത്യയിലെത്തിയതോടെയാണ് മാംസഭുക്കുകളിലെ വലിയ മൃഗങ്ങളുടെ ലോകത്തെ ആദ്യ ഭൂഖണ്ഡാന്തര സ്ഥാനമാറ്റം വിജയകരമായി പൂർത്തിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2022 സെപ്റ്റംബർ 17ന് ആദ്യ എട്ട് ചീറ്റകളെ നേരിട്ട് തുറന്നുവിട്ടത്.

യുഎഇയുടെ ഒപെക് പിന്മാറ്റം ഇന്ത്യക്കു ഗുണകരം

ട്രാവിഷേക്, ക്ലാസൻ കസറി; മുംബൈയുടെ റൺമല കീഴടക്കി ഹൈദരാബാദ്

മതിലിടിഞ്ഞ് 2 മലയാളികൾ അടക്കം 7 പേർ മരിച്ചു

പോളിങ് പൂർണം, ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പ്

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം