കാൺപുർ: അറുപത്തഞ്ചുകാരനെ ഇരുപത്തഞ്ചുകാരനാക്കുന്ന ടൈം മെഷീൻ നൽകാമെന്നു മോഹിപ്പിച്ച് പലരിൽ നിന്നായി 35 കോടി രൂപ തട്ടിയ ദമ്പതിമാർക്കെതിരേ കേസ്. കാൺപുർ സ്വദേശികളായ രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബെയുമാണ് പൊലീസ് കേസെടുത്തതോടെ ഒളിവിൽപ്പോയി.
കാൺപുരിലെ സാകേത് നഗറിൽ റിവൈവൽ വേൾഡ് എന്ന പേരിൽ ഹൈപ്പർബേരിക് ഓക്സിജൻ തെറാപ്പി സെന്‍റർ നടത്തുകയായിരുന്നു ഇരുവരും.
കാൺപുരിലെ അന്തരീക്ഷ മലിനീകരണം മൂലം ആളുകൾക്ക് വേഗം പ്രായമാകുന്നുവെന്നും തങ്ങളുടെ സെന്‍ററിലെ ഇസ്രയേൽ നിർമിത ടൈം മെഷീൻ ഉപയോഗിച്ചുള്ള തെറാപ്പി പ്രായം കുറയ്ക്കുമെന്നുമായിരുന്നു ഇവരുടെ പ്രചാരണം. പത്തു സെഷനുകൾക്ക് 6000 രൂപ മുതൽ 90000 രൂപയ്ക്കു മൂന്നു വർഷ പാക്കെജും ഇവർ വാഗ്ദാനം ചെയ്തു.
മണി ചെയിൻ മാതൃകയിൽ ആളുകളെ കൂട്ടാനും സംവിധാനമുണ്ടാക്കി. പ്രായം കുറയ്ക്കുമെന്നു കേട്ട് നൂറുകണക്കിനാളുകളാണ് ഇവരുടെ കെണിയിൽ വീണത്. ഏഴു ലക്ഷം രൂപ നഷ്ടമായ രേണു സിങ് പൊലീസിനെ സമീപിച്ചതോടെ ദമ്പതിമാർ മുങ്ങി.