നരേന്ദ്രമോദി,ഡോണൾഡ് ട്രംപ്
File pic
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ ഇനിയും വലിയ തീരുവകൾ അടയ്ക്കേണ്ടതായി വരുമെന്നും അവരത് ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പു നൽകിയതായും ട്രംപ് ആവർത്തിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മോദിയിൽ നിന്ന് ഉറപ്പു ലഭിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു തൊട്ടു പുറകേ ഇന്ത്യ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു.
വിശാലമായ അടിസ്ഥാനത്തിൽ വൈവിധ്യവൽക്കരണത്തോടെയും വിപണിക്ക് ആവശ്യമായ ഊർജസ്രോതസുകൾ കണ്ടെത്തുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
എന്നാൽ ഇന്ത്യ അങ്ങനെ പറഞ്ഞുവെന്ന് കരുതുന്നില്ലെന്നാണ് ട്രംപിന്‍റെ മറുപടി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ റഷ്യക്ക് യുദ്ധത്തിനുള്ള സാമ്പത്തികസ്ഥിതി നൽകുകയാണെന്നാണ് യുഎസിന്‍റെ ആരോപണം. ഇന്ത്യയുടെ യുഎസും തമ്മിലുള്ള വ്യാപാര ബന്ധം ഉലഞ്ഞതിൽ പിന്നെ യുഎസ് ഇന്ത്യക്കു മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു.