ന്യൂഡൽഹി: രാജ്യത്ത് 2027 ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സെൻസസിന് അനുമതി നൽകിയത്.
2027 മാർച്ച് ഒന്നിനായിരിക്കും സെൻസസിനുള്ള റഫറൻസ് തീയതി. 11,718 കോടി രൂപ ചെലവിൽ സെൻസസ് നടത്താനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ ആരംഭിക്കും. ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027 ന് നടക്കും. മാർച്ച് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഇതിന്‍റെ പരിശോധന നടക്കും. ജാതി സെൻസസും ഇതിനൊപ്പം നടത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ 16-ാം ജനസംഖ്യാ കണക്കെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസായും അതു മാറും. മൊബൈൽ ആപ്പുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും തയ്യാറാക്കും. സ്വയം വിശദാംശങ്ങൾ ഉൾപ്പെടുത്താനും ഇതിൽ സൗകര്യം ഉണ്ടാകും. മുപ്പതു ലക്ഷം പേരെ സെൻസസ് നടപടികൾക്കായി നിയോഗിക്കും. 2021ൽ നടക്കേണ്ടിയിരുന്ന സെൻസൻസ് കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു.