ഉന്നാവോ: അമ്മയും അമ്മാവനുമുൾപ്പെടെ ബന്ധുക്കൾ പണം തട്ടിയെടുത്തെന്നാരോപിച്ച് ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിത പൊലീസിനെ സമീപിച്ചു. ഉത്തർപ്രദേശിലെ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ ശിക്ഷിക്കപ്പെട്ട കേസിലെ ഇരയാണു തന്നെ വീട്ടിൽ നിന്നു പുറത്താക്കിയെന്നതടക്കം ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഇവരുടെ പരാതിയിൽ യുവതിയുടെ അമ്മ, അമ്മാവൻ, സഹോദരി എന്നിവരുൾപ്പെടെ നാലു പേർക്കെതിരേ കേസെടുത്തു. പീഡനത്തിനിരയായ തനിക്ക് സർക്കാരും ചില സന്നദ്ധ സംഘടനകളും നൽകിയ പണം ഇവർ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതി. കേസിൽ അന്വേഷണം തുടങ്ങിയെന്ന് മാഖി അഡീഷനൽ പൊലീസ് സൂപ്രണ്ട് ശശിശേഖർ സിങ്.
വിവാഹിതയും എട്ടുമാസം ഗർഭിണിയുമാണു പരാതിക്കാരി. നഷ്ടപരിഹാരത്തുകയെക്കുറിച്ചു ചോദിച്ചപ്പോൾ കേസിനു വേണ്ടി ഏഴു കോടി രൂപ ചെലവാക്കിയെന്നും അത്രയും തുക കിട്ടിയിട്ടില്ലെന്നുമായിരുന്നു അമ്മാവന്‍റെ പ്രതികരണമെന്ന് യുവതി പറയുന്നു.
കൊലക്കേസിൽ 10 വർഷം തിഹാർ ജയിലിൽ കഴിഞ്ഞയാളാണ് അമ്മാവൻ. അദ്ദേഹത്തിന്‍റെ പ്രേരണയിൽ അമ്മയും സഹോദരിയും ഇപ്പോളെന്‍റെ ശത്രുക്കളായി മാറി. എനിക്കും ഭർത്താവിനും ജീവന് ഭീഷണിയുണ്ട്. ഞങ്ങളെ വീട്ടിൽ നിന്നു പുറത്താക്കി.
2017ലാണ് അന്നു ബിജെപി എംഎൽഎയായിരുന്ന സെൻഗർ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി ആരോപണമുയർന്നത്. തുടർന്ന് സെൻഗറിനെ ബിജെപി പുറത്താക്കി. 2019ൽ സെൻഗറിനെ ഡൽഹിയിലെ തീസ് ഹസാരി കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.