ബബ്ലു, വികാസ്, രാധിക

 
India

ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവത്തിൽ വന്‍ ട്വിസ്റ്റ്...! 4-ാം ദിനം തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്

ലഖ്നൗ: ഉത്തർപ്രദേശിൽ അടുത്തിടെ ഭർത്താവ് തന്‍റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിൽ വന്‍ ട്വിസ്റ്റ്. ഉത്തർ പ്രദേശിലെ ഖൊരക്പൂരിൽ മാർച്ച് 25നാണ് ബബ്ലു എന്ന യുവാവ് ഭാര്യ രാധികയെ അവരുടെ കാമുകനെന്ന് ആരോപിക്കപ്പെട്ട വികാസ് എന്ന യുവാവിന് വിവാഹം ചെയ്ത് നൽകിയത്. കൊലപ്പെടുത്തുമോയെന്ന ഭയത്താലാണ് ഇങ്ങനെ ചെയ്യുന്നതെന്നും തന്‍റെ മക്കളെ ഇനിയുള്ള കാലം തനിയെ നോക്കുമെന്നും ഇയാൾ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവഹം കഴിഞ്ഞ് ദിവസം തികയും മുന്‍പേ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്നിരിക്കുകയാണ് ബബ്ലു.

2017ലാണ് ബബ്ലുവും രാധികയുമായുള്ള വിവാഹം നടന്നത്. ഇരുവർക്കും രണ്ട് മക്കളമുണ്ട്. മറ്റൊരു സംസ്ഥാനത്താണ് ബബ്ലു ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഭാര്യ പ്രദേശത്തുള്ള വികാസുമായി അടുപ്പത്തിലാണെന്ന് സംശയം തോന്നിയത്. അതോടെ ബബ്ലു നാട്ടിലെത്തി. സംശയിച്ചത് സത്യമാണെന്ന് ഉറപ്പായതോടെ ആർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് ബബ്ലു രാധികയോട് ചോദിച്ചു. വികാസിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് രാധിക പറഞ്ഞതോടെ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി കാര്യങ്ങൾ അവതരിപ്പച്ചു.

ഹിന്ദു ആചാരപ്രകാരം ശിവക്ഷേത്രത്തിൽ വച്ച് ബബ്ലുവിന്‍റെയും കുട്ടികളുടെയും സാന്നിധ്യത്തിലാണ് വികാസും രാധികയും വിവാഹിതരായത്. വിവാഹശേഷം ബബ്ലു ഇരുവർക്കുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്തിട്ടുമുണ്ട്. ഈ വിവാഹം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് മെർച്ചന്‍റ് നേവി ഓഫിസറെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിൽ ഇട്ട് അടച്ചിരുന്നു. ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്ന കാലമാണ്. അതു കൊണ്ട് ഭയമാണ്. സ്വന്തം ജീവൻ ഉറപ്പാക്കാനായാണ് ഇത്തരമൊരു മാർഗം തെരഞ്ഞെടുത്തതെന്ന് ബബ്ലു അന്ന് പറഞ്ഞിരുന്നത്.

എന്നാൽ, വിവാഹത്തിന്‍റെ നാലാം നാൾ രാധികയെ തിരികെ വേണമെന്ന് അഭ്യർഥിച്ച് ബബ്ലു മാർച്ച് 28 ന് രാത്രി വികാസിന്‍റെ വീട്ടിലേത്തി. ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു അറിയിക്കുകയും ഏറെ നേരം രാധികയോട് സംസാരിച്ച ശേഷം വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാൻ അനുവദിക്കുകയുമായിരുന്നു.

വികാസിനൊപ്പം ഭാര്യയെ നിർബന്ധിച്ചാണ് വിവാഹം ചെയ്ത് അയച്ചതെന്നും ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞതായാണ് വിവരം. രാധികയ്ക്കൊപ്പം സമാധാന പൂർണമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും അവളുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും ബബ്ലു വിശദമാക്കി.

തുടർന്ന് മക്കളേയും രാധികയേയും കൂട്ടി ബബ്ലു മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയുമായിരുന്നു. അതേസമയം വികാസ് മറ്റൊരിടത്തേക്ക് ജോലി തേടി വീട് വിട്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു