ഉത്തർപ്രദേശിൽ പ്രളയം; 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു
വാരണാസി: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയം 26 ജില്ലകളെ ബാധിച്ചു. ഇതോടെ 17,000ത്തോളം ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചതായി ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. ഏകദേശം 3.53 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. വാരണാസി, അയോധ‍്യ, ഗാസിപുർ, കാൺപുർ അടക്കമുള്ള ജില്ലകളെയാണ് പ്രളയം ബാധിച്ചത്.
1312 ദുരിതാശ്വാസ ക‍്യാംപുകളിലായി 4,847 പേർ കഴിയുന്നുണ്ട്. ഭക്ഷണം, ആവശ‍്യ വസ്തുക്കൾ, ആരോഗ‍്യ സംരക്ഷണം എന്നിവ ഉറപ്പാക്കാൻ ദുരിതാശ്വാസ സംഘങ്ങളെ വിന‍്യസിച്ചിട്ടുണ്ട്. 1697 ബോട്ടുകളും 1068 മെഡിക്കൽ ടീമുകളും രക്ഷാപ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്. അതേസമയം, പ്രളയത്തെത്തുടർന്ന് കഴിഞ്ഞ ദിവസം 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.