വീരപ്പൻ
ചെന്നൈ: വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമിക്കണമെന്ന് ആവശ‍്യമുയർത്തി ഭാര‍്യ മുത്തുലക്ഷ്മി. വീരപ്പന്‍റെ മൃതദേഹം സംസ്കരിച്ച സേലം മേട്ടൂർ മൂലക്കാട്ടിൽ സ്മാരകം നിർമിക്കണമെന്നാണ് മുത്തുലക്ഷ്മിയുടെ ആവശ‍്യം.
ഡിണ്ടിഗലിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിക്കു മുന്നിലാണ് ആവശ്യമുന്നയിച്ചത്. തമിഴക വാഴ്വുരുമൈ കക്ഷി നേതാവ് കൂടിയാണ് മുത്തുലക്ഷ്മി ഇപ്പോൾ.
മുത്തുലക്ഷ്മിയുടെ ആവശ‍്യം മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്മാരകം നിർമിക്കുന്നതിനായി ബന്ധപ്പെട്ട ഉദ‍്യോഗസ്ഥർക്ക് അപേക്ഷ നൽകുമെന്ന് മുത്തുലക്ഷ്മിയും വ‍്യക്തമാക്കി.
അതേസമയം, തമിഴ്നാട് ഭരണം സ്വപ്നം കണ്ട് പലരും രാഷ്ട്രീയം കളിക്കുകയാണെന്നും നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ചതിനു ശേഷം വീമ്പീളക്കുകയാണെന്നും അവർക്ക് ഇടം നൽകരുതെന്നും മുത്തുലക്ഷ്മി പറഞ്ഞു.
നേരത്തെ വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ‍്യവുമായി മുത്തുലക്ഷ്മി സർക്കാരിനെ സമീപിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല.