'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ
കരൂർ: കൈക്കൂലിയായി മീൻകറി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ സസ്പെൻഡ് ചെയ്തു. തമിഴ്നാട് കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫിസറായി പ്രവർത്തിച്ചിരുന്ന കാർത്തിക്കിനെതിരെയാണ് നടപടി. ഭൂമിസംബന്ധമായ രേഖകൾ ലഭിക്കാനിയ അപേക്ഷ നൽകിയ കർഷകനോടാണ് കൈക്കൂലിയായി മീൻകറി ആവശ്യപ്പെട്ടത്.
കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായാണ് കർഷകൻ അപേക്ഷ സമർപ്പിച്ചത്. നടപടികൾ വേഗത്തിലാക്കി പട്ടയം കൈയിൽ തരണമെങ്കിൽ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും എത്തിച്ചു നൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. അതല്ലെങ്കിൽ അടുത്തുള്ള കടയിൽ നിന്ന് മീൻകറി വാങ്ങി വന്നാലും രേഖകൾ ശരിയാക്കിത്തരാമെന്നും ഇയാൾ കർഷകനോട് പറഞ്ഞു.
ഉദ്യോഗസ്ഥന്‍റെ വിചിത്രമായ കൈക്കൂലി ആവശ്യം കേട്ട് കർഷകൻ അമ്പരന്നു. ഉദ്യോഗസ്ഥനുമായി നടത്തിയ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക നടപടിയെന്ന നിലയിലാണ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.