തമിഴ്‌നാട് പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം: 2 പേർ അറസ്റ്റിൽ; ഉടമ ഒളിവിൽ
ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ഫാക്റ്ററിയുടെ ഫോർമാനും സൂപ്പർവൈസറെയുമാണ് കരിയപട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയുടെ ഉടമ രാജ ചന്ദ്രശേഖർ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വിരുതുനഗർ ജില്ലയിലെ കരിയപട്ടിക്ക് സമീപമുള്ള വടകരൈയിലെ പടക്കനിർമ്മാണ യൂണിറ്റിൽ ബുധനാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 2 പേർ മരിക്കുകയും 3 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
കൽകുറിച്ചി സ്വദേശി സൗദമ്മാൾ (53), കണ്ടിയനേന്തൽ സ്വദേശി കറുപ്പയ്യ (35) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ടിയനേന്തൽ സ്വദേശികളായ മുരുകൻ (45), പെറ്റ്യാമ്മൽ (43), ഗണേശൻ (53) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്
രാജ ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള 'യുവരാജ്' പടക്കശാലയിലാണ് സംഭവം. തീ പൂർണമായും അണയ്ക്കാന്‍ സാധിച്ചു. എന്നാൽ അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ഫാക്റ്ററിക്ക് ലൈസൻസ് ഉള്ളതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും കരിയപട്ടി പൊലീസ് അറിയിച്ചു.