അഗ്നിപർവത സ്ഫോടനം: ബാലിയിലേക്ക് പോയ എയർഇന്ത്യ വിമാനം മടങ്ങിയെത്തി
file image
ന്യൂഡൽഹി: ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളത്തിനടുത്തുള്ള അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് എയർ ഇന്ത്യ വിമാനം തിരികെ വന്നു. ബാലിയിലെ പ്രധാന എയർപോർട്ടിന് സമീപമുള്ള മൗണ്ട് ലെവോട്ടോബി ലക്കി ലക്കി എന്ന അഗ്നിപർവതമാണ് ബുധനാഴ്ച (June 18) രാവിലെ പൊട്ടിത്തെറിച്ചത്.
പിന്നാലെ ഡൽഹിയിൽ നിന്നു ബാലിയിലേക്ക് യാത്രക്കാരുമായി പോയ എയർ ഇന്ത്യ വിമാനം AI2145 സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി തിരികെ മടങ്ങുകയായിരുന്നു.
യാത്രക്കാരെ സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയതായി എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കും. ടിക്കറ്റുകൾ റദ്ദാക്കുന്നവർക്ക് റീഫണ്ട് ഉറപ്പാക്കുമെന്നും, അല്ലാത്തവർക്ക് മറ്റു വിമാനങ്ങളിൽ ബാലിയിലേക്കു യാത്ര ചെയ്യാൻ സൗകര്യമൊരുക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് എയർഇന്ത്യയെ കൂടാതെ, ബാലിയിലേക്കുമുള്ള വെർജിൻ ഓസ്ട്രേലിയ, സിംഗപ്പൂര്‍ എയർലൈൻ, എയർ ന്യൂസിലാൻഡ്, ജെറ്റ്സ്റ്റാർ തുടങ്ങിയ കമ്പനികളുടെ വിമാന സർവീസുകളും റദ്ദാക്കി.