രാജ‍്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നവർ അജ്ഞാതരുടെ തോക്കിന് ഇരയാകുന്നു; പിന്നിൽ റോ?
representative image-google gemini
രാജ‍്യസുരക്ഷയ്ക്ക് ഭീഷണിയായി കേന്ദ്ര സർക്കാർ കണക്കാക്കുന്നവർ അജ്ഞാതരാൽ കൊല്ലപ്പെടുന്നത് നിത‍്യസംഭവമായി മാറുന്നു. അടുത്തിടെ ലഷ്കർ-ഇ-തൊയിബ സ്ഥാപക നേതാവും ഇന്ത‍്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ഭീകരനുമായ അമീർ ഹംസ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
കുറച്ചു നാളുകൾക്ക് മുൻപ് ബംഗ്ലാദേശിലെ ജെൻ സി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയും അജ്ഞാത സംഘത്തിന്‍റെ തോക്കിന് ഇരയായി. ഇന്ത‍്യ വിരുദ്ധ മുദ്രാവാക‍്യങ്ങളുടെ പേരിൽ പ്രശസ്തനായിരുന്നു ഇയാൾ. ഒസ്മാൻ ഹാദിയുടെ മരണം വലിയ സംഘർഷങ്ങൾക്കാണ് തുടക്കമിട്ടത്. ഈ മരണങ്ങൾക്കെല്ലാം പിന്നിൽ ഇന്ത‍്യയുടെ രഹസ‍്യാന്വേഷണ വിഭാഗമായ റോ ആണെന്നാണ് അന്താരാഷ്ട്ര മാധ‍്യമങ്ങൾ പറയുന്നത്.
എന്നാൽ ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും തന്നെയില്ല. ഇത്തരത്തിലുള്ള കേസുകളിൽ കുറ്റവാളികളെ ഉടനടി തിരിച്ചറിയാൻ സാധിക്കാത്തതിനാൽ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ പൊതുവായ വസ്തുതയെന്നത് ഇന്ത‍്യ ഭീകരവാദികളായോ വിഘടനവാദികളായോ പ്രഖ‍്യാപിച്ചവർ എന്നതാണ്. കൊലപാതകൾ നടക്കുന്നതാകട്ടെ മൂന്നാം കക്ഷി രാജ‍്യങ്ങളിലായ പാക്കിസ്ഥാനിലും ക‍്യാനഡയിലുമൊക്കെയാണ്.
2023ൽ പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ‍്യസൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ വച്ച് അജ്ഞാതരാൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് സ്ഥിരം തലവേദനയായിരുന്ന ലഷ്കർ ഭീകരൻ അദ്നാൻ അഹ്മദ്, ഇന്ത‍്യയിൽ വിവിധ ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്ന റിയാസ് അഹ്മദ്, ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് നേതാവായ പരംജിത്ത് സിങ് എന്നിവരും അജ്ഞാതരുടെ വെടിവയ്പ്പിൽ കൊല്ലപ്പെടുകയായിരുന്നു.
സമാന സംഭവങ്ങൾ പാശ്ചാത്യ രാജ‍്യങ്ങളിലേക്കും വ‍്യാപിച്ചതോടെ നയതന്ത്രബന്ധങ്ങളിലും കാര്യമായ പ്രതിസന്ധികൾ ഉടലെടുത്തു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ സറിയിലെ ഗുരുദ്വാരയ്ക്ക് സമീപത്ത് വച്ചാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. അന്ന് ക‍്യാനഡയുടെ പ്രധാനമന്ത്രി ഇന്ത‍്യൻ ഏജന്‍റുമാരാണ് കൊലപാതകത്തിന് പിന്നില്ലെന്ന് ആരോപിച്ചിരുന്നു. ഇസ്രയേലിന്‍റെ രഹസ‍്യാന്വേഷണ വിഭാഗമായ മൊസാദും സിഐഎയും പ്രയോഗിക്കുന്ന എതിരാളികൾ ആക്രമിക്കുന്നതിനു മുൻപ് അവരെ തെരഞ്ഞ് പിടിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് ഇന്ത‍്യ പ്രയോഗിക്കുന്നതെന്നാണ് ചില അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ ആരോപിക്കുന്നു. എന്നാൽ ഇന്ത്യ ഈ ആരോപണങ്ങളെ തള്ളിയിട്ടുണ്ട്. മറ്റുചിലർ വാദിക്കുന്നത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപകയും അവർക്കിടയിലുള്ള ആന്തരിക സംഘർഷങ്ങളുമാണ് കൊലപാതകത്തിലേക്ക് നീങ്ങുന്നതെന്നാണ്.
വാടകകൊലയാളികളെ ഉപയോഗിച്ച് കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്നും ആരോപണമുണ്ട്. വിഘടനവാദിയും ഖലിസ്ഥാൻ നേതാവുമായ ഗുർപത്‌വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഇതിന് ഉദാഹരണമാണ്. മുൻ റോ ഉദ‍്യോഗസ്ഥനായ വികാസ് യാദവാണ് പന്നുവിനെ വധിക്കാൻ നിർദേശം നൽകിയതെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാൽ വികാസ് യാദവ് നിലവിൽ സർക്കാർ സർവീസിൽ ഇല്ലെന്നായിരുന്നു ഇന്ത‍്യയുടെ പ്രതികരണം. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് നിർദേശം നൽകിയിരുന്നു എന്നും യുഎസ് ആരോപിച്ചിരുന്നു. ഒരു ലക്ഷം ഡോളറിന് കൊലപാതകം നടത്താൻ യാദവും ഗുപ്തയും ഒരു വാടകകൊലയാളിക്ക് കരാർ നൽകിയെന്നും യുഎസ് ആരോപിച്ചു. ഈ ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണമൊന്നും ഇന്ത്യ നൽകിയിട്ടില്ല.