നരേന്ദ്രമോദി, ഷി ജിൻപിങ്
ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിക്ക് ചൈന സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്‍റ് ഷി ജിൻ പിങ് അത്താഴവിരുന്നൊരുക്കും. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. അമിത തീരുവകൾ അടിച്ചേൽപ്പിക്കുന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പിന്തിരിപ്പൻ നയങ്ങളിൽ ലോക രാജ്യങ്ങൾക്കിടയിൽ എതിർപ്പ് ശക്തമാകവെ ഉച്ചകോടിക്ക് അതീവ പ്രധാന്യമുണ്ട്.
ഇന്ത്യയും ചൈനയും റഷ്യയും അടങ്ങുന്ന പുതിയ ചേരിയുടെ ശക്തിപ്പെടലിനും എസ്‌സിഒ ഉച്ചകോടി വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റ് 31 മുതൽ ചൈനീസ് നഗരമായ ടിയാൻജിനിലാണ് എസ്‌സിഒ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അത്താഴവിരുന്നൊരുക്കിയാണ് ചൈന സ്വാഗതം ചെയ്യുക. ഓഗസ്റ്റ് 31ന് വൈകിട്ടായിരിക്കും അത്താഴവിരുന്ന്. സെപ്റ്റംബർ ഒന്നിനാണ് ഉച്ചകോടിയുടെ പ്രധാന ഭാഗം നടക്കുക.
ഇന്ത്യ, ചൈന, റഷ്യ, ബെലാറൂസ്, ഇറാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് എസ്‌സിഒ സഖ്യത്തിലുള്ളത്. ഉച്ചകോടിക്കിടെ ഷി ജിൻ പിങ്ങും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും അടക്കമുള്ള സഖ്യരാജ്യ തലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഭീകരതയ്ക്കെതിരേ ശക്തമായ നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയിൽ സ്വീകരിക്കുമെന്ന് പടിഞ്ഞാറൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി തൻമയ ലാൽ പറഞ്ഞു. സാമ്പത്തിക, വ്യാപാര, പരിസ്ഥിതി വിഷയങ്ങളിലും പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്ര സന്ദർശനത്തിന്‍റ ഭാഗമായി ജപ്പാനിലും പ്രധാനമന്ത്രി പര്യടനം നടത്തുന്നുണ്ട്.