പ്രതീകാത്മക ചിത്രം
ബെംഗളൂരു: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കന്‍റെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളിയിലാണ് സംഭവമുണ്ടായത്. 24കാരനായ സച്ചിനാണ് ജീവൻ നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഗ്രാമവാസികളിൽ ഒരാൾ തന്‍റെ ഫാം ഹൗസിന്‍റെ നിർമാണത്തിന്‍റെ ഭാഗമായി സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. മദ്യ ലഹരിയിലായിരുന്ന സച്ചിൻ ബിരിയാണിയും എടുത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീടിനുള്ളിലേക്ക് കയറി. സച്ചിൻ കെട്ടിടത്തിനുള്ളിലുണ്ടെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞില്ല. അവർ ഭക്ഷണം കഴിച്ച് തിരിച്ചുപോയി.
വെള്ളിയാഴ്ച രാവിലെ കെട്ടിടം പണിക്കായി തൊഴിലാളികൾ എത്തിയപ്പോഴാണ് മരിച്ച നിലയിൽ സച്ചിനെ കണ്ടെത്തുന്നത്. സച്ചിന്‍റെ കുടുംബം മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കുകയായിരുന്നു. ചിക്കന്‍റെ എല്ല് തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു. മദ്യലഹരിയിലായിരുന്നതും ശ്വാസം എടുക്കാനുള്ള ശാരീരിക അധ്വാനവും മരണം വേഗത്തിലാവാൻ കാരണമായി എന്നാണ് ഡോക്‌ടർമാർ പറയുന്നത്.