'ഷർട്ടില്ലാ പ്രതിഷേധം'; നേപ്പാളിലെ ജെൻസി കലാപം മാതൃകയെന്ന് പൊലീസ്
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിലെ എഐ ഉച്ചകോടിക്കിടെ ഷർട്ട് ധരിക്കാതെയും വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിന് കീഴടങ്ങിയെന്ന് എഴുതിയ ടി ഷർട്ടുകൾ ഉയർത്തിക്കാട്ടിയും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തതാണ് സമരമെന്നു ഡൽഹി പൊലീസ് ആരോപിച്ചു. അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തെ അപമാനിക്കാനാണ് ഇവർ ശ്രമിച്ചതെന്നും അറസ്റ്റിലായ നാലു പേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു പൊലീസിന്‍റെ വാദം. പട്യാല ഹൗസ് കോടതി ഇത് അംഗീകരിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളായ കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതിനിടെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപി, ശിവസേനാ പ്രവർത്തകർ താനെയിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.
ആർഎസ്എസിനെതിരായ പരാമർശത്തിന്‍റെ പേരിലെ അപകീർത്തിക്കേസിൽ ഭിവണ്ടി കോടതിയിൽ ഹാജരാകാൻ രാഹുലെത്തുന്നതു കണക്കിലെടുത്തായിരുന്നു പ്രതിഷേധം. എന്നാൽ, പൊലീസ് ഇവരെ നീക്കി. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുൽ തുടർച്ചയായി നാട്ടിലും വിദേശത്തും അപമാനിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.