എം.എ. യൂസഫ് അലി കുവൈറ്റിലെ ഗോൾഡൻ റെസിഡൻസി കാർഡ് ഏറ്റുവാങ്ങുന്നു.
കുവൈറ്റ് സിറ്റി: വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുവൈറ്റ് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിക്ക് ലഭിച്ചു.
ബയാൻ കൊട്ടാരത്തിൽ നടത്തിയ ചടങ്ങിൽ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ടാണ് യൂസഫ് അലിക്ക് റെസിഡൻസി രേഖകൾ കൈമാറിയത്. രാജ്യത്തേക്ക് മികച്ച നിക്ഷേപം ആകർഷിക്കുന്നതിനും മിഡിൽ ഈസ്റ്റിലെ ഒരു പ്രധാന ബിസിനസ്-നിക്ഷേപ കേന്ദ്രമായി കുവൈറ്റിനെ മാറ്റുന്നതിനും ഈ പദ്ധതി വലിയൊരു ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടെ എല്ലാ ജിസിസി രാജ്യങ്ങളിലെയും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകൻ എന്ന ബഹുമതി യൂസഫലിക്ക് സ്വന്തമായി. യുഎഇ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഗോൾഡൻ റസിഡൻസി യൂസഫലിക്ക് നേരത്തെ ലഭിച്ചിരുന്നു.
രണ്ടായിരം മലയാളികൾ ഉൾപ്പെടെ ജോലി ചെയുന്ന കുവൈറ്റ് ലുലുവിൽ നിലവിൽ 21 ഹൈപ്പർ മാർക്കറ്റുകളാണ് ഉള്ളത്. നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തന്നെ തുടങ്ങും. ഇത് കൂടാതെ കുവൈറ്റിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്.
കുവൈറ്റ് സർക്കാറിന്‍റെ ആദ്യത്തെ ദീർഘകാല ഗോൾഡൻ റസിഡൻസി കാർഡിന് അർഹനായതിൽ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. കുവൈറ്റ് ഭരണാധികാരികൾക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ആഗോള നിക്ഷേപകർ വരുന്നതോടെ കുവൈറ്റിലെ സാമ്പത്തിക മേഖല കൂടുതൽ അഭിവൃദ്ധിപ്പെടുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.