റദ്ദാക്കിയ പരീക്ഷകൾ സിബിഎസ്ഇ വീണ്ടും നടത്തും.
representative image
ദുബായ്: പശ്ചിമേഷ്യൻ മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് മാർച്ച് മാസത്തിൽ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്താൻ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് (സിബിഎസ്ഇ) തീരുമാനിച്ചു. യുഎഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷയെഴുതാൻ അവസരം ലഭിക്കുന്നത്.
നേരത്തെ പരീക്ഷകൾ റദ്ദാക്കിയതിനെ തുടർന്ന് ബദൽ മൂല്യനിർണയ രീതിയിലൂടെയാണ് ബോർഡ് ഫലം പ്രഖ്യാപിച്ചിരുന്നത്. ഈ ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടപെട്ടതിനെ തുടർന്നാണ് വീണ്ടും പരീക്ഷ നടത്താൻ തീരുമാനമായത്.
ആകെ 40 വിഷയങ്ങളിലാണ് പ്രത്യേക പരീക്ഷ സംഘടിപ്പിക്കുന്നത്. റെഗുലർ, പ്രൈവറ്റ് വിഭാഗങ്ങളിലുള്ള യോഗ്യരായ വിദ്യാർഥികൾക്ക് റദ്ദാക്കിയ വിഷയങ്ങളിൽ നിന്ന് തങ്ങൾക്ക് ആവശ്യമുള്ളവ തിരഞ്ഞെടുത്ത് പരീക്ഷയെഴുതാവുന്നതാണ്.
മുൻപ് അപേക്ഷ നൽകിയിട്ടില്ലാത്തവർക്കോ പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവർക്കോ ഈ അവസരം ലഭിക്കില്ല.
പ്രത്യേക പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും. അർഹരായ വിദ്യാർഥികൾക്ക് സെപ്റ്റംബർ 26 വരെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.പരീക്ഷകൾക്കായി വിദ്യാർഥികളിൽ നിന്ന് പ്രത്യേക ഫീസ് ഒന്നും ഈടാക്കില്ല.