ഓൺലൈൻ വഴി ലൈംഗിക ചൂഷണം: എട്ട് പേർക്ക് തടവുശിക്ഷ വിധിച്ച് അബുദാബി കോടതി
അബുദാബി: ഓൺലൈനിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത എട്ട് പേർക്ക് അബുദാബി കോടതി തടവുശിക്ഷ വിധിച്ചു. മൂന്ന് മുതൽ 15 വർഷം വരെയാണ് ശിക്ഷ. ഒപ്പം ഒരു ദശലക്ഷം ദിർഹം വരെ പിഴയും ചുമത്തി. സമൂഹമാധ്യമത്തിലൂടെയും ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും കുട്ടികളെ കെണിയിലാക്കി ലൈംഗിക ദൃശ്യങ്ങൾ കൈക്കലാക്കിയ കേസിലാണ് അബുദാബി ക്രിമിനൽ കോടതിയുടെ നിർണായക വിധി.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളിൽ മൂന്നു പേരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടാനും പ്രതികളെ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാനും കോടതി നിർദേശിച്ചു.
അവരുടെ ഓൺലൈൻ അക്കൗണ്ടുകൾ പൂർണമായും അടച്ചുപൂട്ടാനും വിധിയിൽ ഉത്തരവിട്ടിട്ടുണ്ട്. സംശയകരമായ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികാരികൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. അത്തരം ദുരനുഭവങ്ങൾ ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്നും പഠിപ്പിക്കണം.