ദുബായിൽ ഡ്രൈവറില്ലാ 'ട്രാക്ക്‌ലെസ് ട്രാം' വരുന്നു: ആദ്യ ഘട്ടത്തിൽ എട്ടിടങ്ങളിൽ
ദുബായ്: ദുബായിയുടെ ഗതാഗതരംഗത്ത് സമൂല മാറ്റം കൊണ്ടുവരാൻ പര്യാപ്തമായ ഡ്രൈവറില്ലാ 'ട്രാക്ക്‌ലെസ് ട്രാം' പദ്ധതിയുടെ സമഗ്ര പഠനം അടുത്ത വർഷം പകുതിയോടെയോ 2026-ന്‍റെ ആദ്യ പാദത്തിലോ പൂർത്തിയാക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.
ദുബായിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിലും നഗരത്തിലെ ജനസംഖ്യാ വളർച്ചയെ പിന്തുണയ്ക്കുന്നതിലും ട്രാക്ക്‌ലെസ് ട്രാം സംവിധാനം സുപ്രധാന പങ്ക് വഹിക്കുമെന്ന് ആർടിഎയുടെ റെയിൽ ഏജൻസി ഡയറക്റ്റർ ദാവൂദ് അൽറൈസ് അറിയിച്ചു.
പരിസ്ഥിതി സൗഹൃദമായ ഈ ഇലക്ട്രിക് പൊതുഗതാഗത സംവിധാനം ദുബായ് മെട്രോയുമായി ബന്ധിപ്പിക്കും. 2030-ഓടെ ദുബായിലെ ഗതാഗതത്തിന്‍റെ 25 ശതമാനം സ്മാർട്ടും ഡ്രൈവറില്ലാത്തതുമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ഇത് വലിയ മുതൽക്കൂട്ടാകും. ട്രാക്ക്‌ലെസ് ട്രാം സംവിധാനത്തിന് സ്ഥിരമായ പാളങ്ങൾ ആവശ്യമില്ല.
പകരം, ഒപ്റ്റിക്കൽ സെൻസറുകൾ, ജിപിഎസ്, ലിഡാർ സെൻസിങ് സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള സ്‌മാർട്ട് നാവിഗേഷൻ ഉപയോഗിച്ച് ഹൈവേകളിലും പ്രധാന തെരുവുകളിലും ഒരു 'വെർച്വൽ ട്രാക്ക്' പിന്തുടർന്ന് ഇതിന് സുഗമമായി സഞ്ചരിക്കാൻ കഴിയും.
സുരക്ഷ ഉറപ്പാക്കാൻ, നിലവിലെ ബസ് പാതകൾക്ക് സമാനമായി ട്രാക്ക്‌ലെസ് ട്രാം ഓടാൻ പ്രത്യേക പാതകൾ ഉണ്ടാകുമെന്ന് അൽറൈസ് സൂചിപ്പിച്ചു. സാധാരണ ബസുകളുടെ മൂന്നിരട്ടിയിലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ ട്രാക്ക്‌ലെസ് ട്രാമിന് സാധിക്കും. ഓരോ ട്രാമിനും 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള മൂന്ന് കോച്ചുകളുണ്ടാകും. തുടക്കത്തിൽ എട്ട് സ്ഥലങ്ങളിൽ ട്രാക്ക്‌ലെസ് ട്രാം പദ്ധതി ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.