900ത്തിലേറെ വ്യാജ യാത്രാരേഖകൾ പിടികൂടി ദുബായ് ജിഡിഎഫ്ആർഎ
ദുബായ്: ലോകോത്തര നിലവാരമുള്ള പരിശോധനാ സംവിധാനത്തിലൂടെ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 900ത്തിലേറെ വ്യാജ യാത്രാരേഖകൾ പിടികൂടിയതായി ദുബായ് ജിഡിഎഫ്ആർഎ അറിയിച്ചു. ഇക്കാലയളവിൽ ആകെ 20307 യാത്രാരേഖകൾ പരിശോധിച്ചതിൽ നിന്നാണ് 902 ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതിൽ വ്യാജരേഖകൾ, തിരുത്തിയ വിവരങ്ങൾ, ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. ജിഡിആർഎഫ്എയുടെ കീഴിലുള്ള ഡോക്യുമെന്‍റ്സ് ഇൻസ്പെക്ഷൻ സെന്‍ററാണ് ഈ പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
എൺപതിലധികം രാജ്യങ്ങളിലെ പാസ്‌പോർട്ട് മാതൃകകൾ അടങ്ങിയ ആഗോള ഡാറ്റാബേസും തത്സമയ പരിശോധനാ സംവിധാനവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐഎസ്ഒ അംഗീകാരം ലഭിച്ചിട്ടുള്ള ഈ കേന്ദ്രം, ജർമൻ ഫെഡറൽ പൊലീസ് ഉൾപ്പെടെയുള്ള ആഗോള ഏജൻസികളുമായി സഹകരിച്ച് ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനവും നൽകുന്നുണ്ട്.
നവീന സാങ്കേതികവിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അതിർത്തി സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്ന രീതിയാണ് ദുബായ് പിന്തുടരുന്നതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി.