വ്യാജ ഹജ്ജ്, ഉംറ വിസ: തട്ടിപ്പ് സംഘം അറസ്റ്റിൽ
ദുബായ്: സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് വ്യാജമായി ഹജ്ജ്, ഉംറ വിസാ സേവനങ്ങൾ നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടുന്ന സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. അംഗീകൃത ഏജന്‍റുമാരെന്ന വ്യാജേന ഈ സംഘം വേഗത്തിൽ വിസ എടുത്തു നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
പണമടച്ചു കഴിഞ്ഞപ്പോൾ ഇരകളെ ബ്ലോക്ക് ചെയ്ത് ഇവർ അപ്രത്യക്ഷരായി. ലൈസൻസുള്ള യുഎഇ ഏജൻസികൾ വഴി മാത്രമേ തീർഥാടന വിസകൾ നേടാവൂവെന്ന് പൊലീസ് നിർദേശം നൽകി. യാഥാർഥ്യ ബോധമില്ലാത്ത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കാനും താമസക്കാരോട് പൊലീസ് ആവശ്യപ്പെട്ടു.
ഇത്തരം വഞ്ചനകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകൾ തടയാൻ സഹായിക്കുന്നതിന് ഇ-ക്രൈം പ്ലാറ്റ്‌ഫോമായ www.ecrime.ae ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചു.
സംശയാസ്പദ പരസ്യങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.