ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

 
Pravasi

വിദേശ രാജ്യങ്ങളിലെ കുടിയേറ്റ വിരുദ്ധ നീക്കം: മലയാളികളുടെ വിഷയത്തിൽ ഇടപെടുമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ , ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ

'സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിന് തിരികൊളുത്താം' എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍റെ പ്രമേയം.

Jisha P.O.

ദുബായ്: ചില വിദേശ രാജ്യങ്ങളിൽ നടക്കുന്ന കുടിയേറ്റ വിരുദ്ധ നീക്കങ്ങളിൽ പ്രതിസന്ധി നേരിടുന്ന മലയാളികളുടെ വിഷയത്തിൽ ഇടപെടുമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭാരവാഹികൾ അറിയിച്ചു. ദുബായിൽ നടത്തുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജെ രത്‌നകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ അഞ്ചാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ഈ മാസം 16 മുതല്‍ 18 വരെ ദുബായ് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് നടക്കുന്നത്.

'സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിന് തിരികൊളുത്താം' എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്‍റെ പ്രമേയം.

ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജെ രത്‌നകുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കൂടാതെ ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോര്‍ജ് കുളങ്ങര, സയ്യിദ് മുനവ്വറലി തങ്ങള്‍, ആശാ ശരത്, മിഥുന്‍ രമേഷ് തുടങ്ങിയവരും വിവിധ പരിപാടികളിൽ പങ്കെടുക്കും. വിവിധ ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്‌കാരിക നേതാക്കളും 167 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്‍റെ ഭാഗമാകും.

16 ന് വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഡെസേര്‍ട്ട് സഫാരിയോടെയാണ് പരിപാടിയുടെ തുടക്കം. 17 ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കണ്‍വെന്‍ഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'ഗ്ലോബല്‍ ഐക്കണ്‍സ്' എന്ന പ്രീമിയം ഡയറക്ടറിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍ നിര്‍വ്വഹിക്കും. ആഗോളതലത്തില്‍ വനിതകള്‍ നടത്തുന്ന മുന്നേറ്റവും സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന 'എംപവര്‍ ഹെര്‍' എന്ന പേരില്‍ വനിതാ സമ്മേളനം, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന 'വോയിസ് ഓഫ് പ്രവാസി' പ്രവാസി സമ്മിറ്റ്, കലാ സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം തുടങ്ങിയ പ്രധാന പരിപാടികള്‍ മൂന്നു ദിവസങ്ങളിലായി നടക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് പുരസ്‌കാരവും സമ്മാനിക്കും.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാ നഷ്ടപ്പെട്ടവര്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം കണ്‍വെന്‍ഷന്‍ വേദിയില്‍ വെച്ച് നടക്കും. പിന്നണി ഗായകര്‍ നയിക്കുന്ന സംഗീതനിശ, ക്രൂയിസ് ഡിന്നര്‍, ഡെസേര്‍ട്ട് സഫാരി തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും ഒരുക്കുന്നുണ്ട്. ലോകത്തിലെ 167 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള സന്നദ്ധ സംഘടനയാണ് ഡബ്ല്യുഎംഎഫ്. 2016 ല്‍ ഓസ്ട്രിയയിലെ വിയന്നയില്‍ രൂപീകരിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ കഴിഞ്ഞ 10 വര്‍ഷമായി നിരവധി ജീവകാരുണ്യ - സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. കോവിഡ്, 2018 ലെ വെള്ളപ്പൊക്കം, റഷ്യ-യുക്രൈന്‍ യുദ്ധം ഈ സാഹചര്യങ്ങളിലൊക്കെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്.

മിഡിലീസ്സ് പ്രസിഡന്‍റ് വർഗീസ് പെരുമ്പാവൂർ, യു എ ഇ നാഷണൽ കൗൺസിൽ സെക്രട്ടറി മുഹമ്മദ് അക്ബർ,ദുബായ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡണ്ട് അഡ്വ. സുധീർ ദേവരാജൻ,ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഫിറോസ്ഹമീദ്, ഗ്ലോബൽ കൺവെൻഷൻ ജോ. കൺവീനർ സബീന വാഹിബ്, യു എ ഇ നാഷണൽ കൗൺസിൽ ട്രഷറർ വീരാൻ കുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി

പന്തീരങ്കാവിൽ ടോൾ പിരിവ് ജനുവരി 15 ന് ശേഷം; ഫാസ്ടാഗ് ഇല്ലെങ്കിൽ രണ്ടിരട്ടി തുക

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി; ക്വാർട്ടർ ഫൈനൽ കാണാതെ ടൂർണമെന്‍റിൽ നിന്ന് പുറത്തായി

ആലപ്പുഴയിൽ നാലു വർഡുകളിൽ വീണ്ടും പക്ഷിപ്പനി

ഒരോവറിൽ സർഫറാസ് അടിച്ചെടുത്തത് 30 റൺസ്; എന്നിട്ടും മുംബൈ തോറ്റു