യുഎഇ യിൽ കനത്ത മഴക്ക് ശമനം: അസ്ഥിര കാലാവസ്ഥ തുടരും
ദുബായ്: യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ കനത്ത മഴക്ക് നേരിയ ശമനം. അസ്ഥിരമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ താമസക്കാർ വീടിനുള്ളിൽ തന്നെ തുടരാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള ഒഴിവാക്കാനും യാത്ര പരമാവധി ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു.മോശം കാലാവസ്ഥയെത്തുടർന്ന് എമിറേറ്റ്‌സും ഫ്ലൈദുബായും നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.
സ്വകാര്യ മേഖലാ കമ്പനികളോട് വിദൂര ജോലികൾ ക്രമീകരിക്കാൻ മാനവശേഷി സ്വാദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. ദുബായിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
യുഎഇയിലുടനീളം വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
റാസൽഖൈമയിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കാറ്റിലും മഴയിലും ആലിപ്പഴ വർഷത്തിലും വ്യാപകമായ നാശനഷ്ടമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഒട്ടേറെ മരങ്ങൾ കടപുഴകി. വിവിധ സ്ഥാപനങ്ങളുടെ ഡിസ്പ്ലേ ബോർഡുകൾ പറന്നുവീണ് ഏതാനും വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ഓഫിസ്, താമസ കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകളുണ്ട്. പലയിടങ്ങളിലും മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് വെള്ളക്കെട്ട് നീക്കുന്ന പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. റാസൽഖൈമയിൽ 50 പട്രോളിങ് സംഘത്തെയാണ് വിന്യസിച്ചത്.
മുൻകരുതലിന്‍റെ ഭാഗമായി 2 ദിവസത്തേക്ക് ദുബായിലെ എല്ലാ പാർക്കുകളും ബീച്ചുകളും അടച്ചു. ദുബായിലെയും ഷാർജയിലെയും സഫാരി പാർക്കുകളും അടച്ചു.
അടിയന്തര ഘട്ടങ്ങളിൽ സഹായത്തിന് വിവിധ എമിറേറ്റുകളിൽ പ്രത്യേക സംഘത്തെ വിന്യസിച്ചു. മഴക്കെടുതി കുറയ്ക്കാനും റോഡിലെ തടസ്സങ്ങൾ നീക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ദുബായിൽ 22 സംഘങ്ങളെ ചുമതലപ്പെടുത്തി.
അടിയന്തര ഘട്ടങ്ങളിൽ അതതു എമിറേറ്റിലെ പൊലീസിന്‍റെയും സിവിൽഡിഫൻസിന്‍റെയും സഹായം തേടണമെന്നും അഭ്യർഥിച്ചു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മതിയായ അകലം പാലിച്ച് വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് ഓർമിപ്പിച്ചു. യാത്ര പുറപ്പെടും മുൻപ് കാലാവസ്ഥ മുന്നറിയിപ്പ് പരിശോധിക്കണം. മഴ, പൊടിക്കാറ്റ്, മൂടൽമഞ്ഞ് എന്നീ സന്ദർഭങ്ങളിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും.