അവയവ ദാന നിയമത്തിൽ ഭേദഗതി വരുത്തി യുഎഇ സർക്കാർ
അബുദാബി: മൃഗങ്ങളിൽ നിന്നുള്ളതോ, നിർമിക്കപ്പെടുന്നതോ ആയ അവയവങ്ങൾ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുന്ന പുതിയ ഭേദഗതികൾ യുഎഇ സർക്കാർ അംഗീകരിച്ചു. അവയവദാനം, ടിഷ്യു മാറ്റിവയ്ക്കൽ എന്നിവ സംബന്ധിച്ച ഫെഡറൽ ഡിക്രി-നിയമത്തിലാണ് യുഎഇ സർക്കാർ സുപ്രധാന ഭേദഗതികൾ വരുത്തിയത്.
മനുഷ്യേതര അവയവങ്ങളും ടിഷ്യൂകളും വ്യക്തമായി നിർവചിക്കപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി മാറ്റിവയ്ക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ മാറ്റിവയ്ക്കൽ രോഗിയുടെ അവസ്ഥയ്ക്ക് ഏറ്റവും ഉചിതമായ മെഡിക്കൽ ഓപ്ഷനായിരിക്കണം.
മാറ്റിവയ്ക്കുന്നതിന് മുൻപ് അവയവത്തിന്‍റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്ന എല്ലാ ക്ലിനിക്കൽ, ലബോറട്ടറി പരിശോധനകളും പൂർത്തിയാക്കണം. രോഗിയുടെ ശരീരവുമായി അവയവത്തിന് ജൈവപരമായ ചേർച്ചയുണ്ടെന്ന് സ്പെഷലിസ്റ്റ് ഡോക്ടർ ഉറപ്പുവരുത്തണം. മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ആരോഗ്യപരമായ എല്ലാ കാര്യങ്ങളെയും കുറിച്ച് രോഗിയെയോ നിയമപരമായ പ്രതിനിധിയെയോ അറിയിച്ച് രേഖാമൂലമുള്ള സമ്മതം വാങ്ങണം.
മാറ്റിവയ്ക്കൽ നടപടിക്രമങ്ങൾക്ക് മുൻപ് പ്രത്യേക സമിതിയുടെ അംഗീകാരം നിർബന്ധമാണ്. മന്ത്രാലയത്തിന്‍റെയോ ബന്ധപ്പെട്ട ആരോഗ്യ വിഭാഗത്തിന്‍റെയോ ലൈസൻസ് ഇല്ലാതെ മൃഗങ്ങളുടെ അവയവങ്ങൾ നീക്കം ചെയ്യുന്നത് നിയമം വിലക്കുന്നു.