റമദാനിൽ 400 ഗ്രാമങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി അന്താരാഷ്ട്ര ചാരിറ്റി ഓർഗനൈസേഷൻ
അബൂദബി: 2025ലെ റമദാൻ ക്യാംപയിനിന്‍റെ ഭാഗമായി മൗറിറ്റാനിയ, സൊമാലിയ, സെനഗൽ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, കെനിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ 400 ഗ്രാമങ്ങളിൽ അന്താരാഷ്ട്ര ചാരിറ്റി ഓർഗനൈസേഷൻ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
റമദാനിലുടനീളം 2,000 ഗ്രാമങ്ങളിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് സംഘടനയുടെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഖാജ പറഞ്ഞു. റമദാൻ സമയത്ത് ഏറ്റവും ദുർബലരായ സമൂഹങ്ങളെ തിരിച്ചറിയാൻ ഫീൽഡ് സന്ദർശനങ്ങൾ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ള സംഘടനയുടെ ഓഫിസുകൾ വഴിയാണ് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർണായക പിന്തുണയ്ക്ക് ദാതാക്കൾ, പങ്കാളി സംഘടനകൾ, മാധ്യമങ്ങൾ എന്നിവരോട് ഡോ. അൽ ഖാജ നന്ദി പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമല്ല, യുദ്ധം ബാധിച്ച രാജ്യങ്ങളിലും റമദാൻ ക്യാംപയിനിൽ ഭക്ഷണം നൽകുന്നതിന് മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
'ഓപറേഷൻ ഷിവൽറസ് നൈറ്റ് 3' വഴി സംഘടന ഗസ്സക്ക് ഗണ്യമായ സഹായം നൽകിയിട്ടുണ്ട്. കൂടാതെ, യുഎഇയിലെ ദുർബല കുടുംബങ്ങളെയും അനാഥരെയും സഹായിക്കുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.