ഓടുന്ന കാറിൽ നിന്ന് തെറിച്ച് വീണ് അഞ്ച് വയസുകാരന് പരുക്ക്
Representative image
ദുബായ്: ദുബായിൽ ഓടുന്ന വാഹനത്തിൽ നിന്ന് തെറിച്ച് വീണ് അഞ്ച് വയസുള്ള കുട്ടിക്ക് പരുക്കേറ്റു. ഉടൻ തന്നെ അത്യാഹിത വിഭാഗം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അമ്മയോടൊപ്പം പിൻസീറ്റിൽ ഇരുന്ന കുട്ടി പൊടുന്നനെ കാറിന്‍റെ വാതിൽ തുറന്നപ്പോഴാണ് റോഡിലേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. വാഹനം കുറഞ്ഞ വേഗത്തിലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസിലെ ഓപ്പറേഷൻസ് വിഭാഗം ആക്റ്റിങ് അസിസ്റ്റന്‍റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി ആവശ്യപ്പെട്ടു.
കുട്ടികളുടെ സുരക്ഷാ സീറ്റുകൾ ഉപയോഗിക്കണമെന്നും കുട്ടികൾ പിൻവശത്താണ് ഇരിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീറ്റ് ബെൽറ്റുകൾ ഇടണമെന്നും ചൈൽഡ് ലോക്ക് സംവിധാനങ്ങൾ പ്രവർത്തന ക്ഷമമാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് നാല് വയസിന് താഴെയുള്ള കുട്ടികളെ അനുയോജ്യമായ ചൈൽഡ് സേഫ്റ്റി സീറ്റിൽ ഇരുത്തണം. 10 വയസിന് താഴെയുള്ളവരെ മുൻസീറ്റിൽ ഇരുത്താൻ അനുവാദമില്ല, നിയമലംഘകർക്ക് 400 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും.