സൗദിയിൽ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു
റിയാദ്: കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്‍റെ മൂല്യാധിഷ്ഠിത സ്റ്റോറായ 'ലോട്ടി'ന്‍റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, കിഴക്കൻ പ്രവിശ്യയിലെ സൈഹാത്ത്, റിയാദ് എന്നിവിടങ്ങളിലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍ പ്രവർത്തനം തുടങ്ങിയത്.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് പാർട്ണർഷിപ്സ് ജനറൽ മാനേജർ ഡോ. വലീദ് ബാ സുലൈമാൻ ലോട്ടിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചി. യാസർ അത്തർ, വ്യവസായ പ്രമുഖരായ എഞ്ചി. അബ്ദുൽ അസീസ് അൽ സിന്ദി, ഷെയ്ഖ് ഇബ്രാഹിം അൽ റിഫായ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടനം.
സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ഉപയോക്താകളുടെ വാല്യു ഷോപ്പിങ്ങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളുടെ സാന്നിധ്യം ലുലു വിപുലമാക്കുന്നതെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. പുതിയ നാല് ലോട്ട് സ്റ്റോറുകൾ കൂടി സൗദി അറേബ്യയിൽ ഉടൻ തുറക്കുമെന്നും യൂസഫലി വ്യക്തമാക്കി. മികച്ച ഉത്പന്നൾ കുറഞ്ഞ നിരക്കിലാണ് ലോട്ട് സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 22 റിയാലിൽ താഴെയാണ് വില. വീട്ടുപകരണങ്ങൾ, കിച്ചൻ വെയർ, ഫാഷൻ ഉത്പന്നങ്ങൾ, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ അടക്കം വിപുലമായ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്. സൗദി അറേബ്യയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്.
അല്‍ റുസഫിയയിലെ അബ്ദുള്ള അരീഫ് സ്ട്രീറ്റിലാണ് മക്കയിലെ ലോട്ട് സ്റ്റോര്‍. 43,000 ചതുരശ്ര അടിയിലുള്ള സ്റ്റോറില്‍ വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണുള്ളത്. 600 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. മക്കയ്ക്ക് പുറമെ, സൈഹാത്ത് അല്‍ മുസബ് റാഫി സ്ട്രീറ്റിലും, റിയാദില്‍ അല്‍ മലാസിലുമാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. 24,000 ചതുരശ്രയടി വലുപ്പത്തിലാണ് സൈഹാത്ത് ലോട്ട് സ്റ്റോര്‍. 187,72 ചതുരശ്രയടി വലുപ്പത്തിലാണ് റിയാദ് അല്‍ മലാസ് ലോട്ട് ഒരുങ്ങിയിരിക്കുന്നത്.