ഡോ. ധനലക്ഷ്മി
അബുദാബി: അബുദാബിയിൽ മലയാളി വനിതാ ഡോക്റ്ററെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്. 54 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പൊലിസ് എത്തി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്റ്ററായിരുന്നു.
രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരമറിഞ്ഞത്. തിങ്കളാഴ്ച അവർ ജോലിസ്ഥലത്തും പോയിരുന്നില്ല. 10 വർഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവർത്തകയും എഴുത്തുകാരിയുമാണ്.
സമൂഹ മാധ്യമങ്ങളിലും അവർ സജീവമായിരുന്നു. നേരത്തേ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. ഭർത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സർവിസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്‍റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങൾ: ആനന്ദകൃഷ്ണൻ, ശിവറാം, ഡോ. സീതാലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.