പ്ലാസ്റ്റിക് ബാഗ് നിരോധനം വൻ വിജയം: സർവേക്ക് തുടക്കമിട്ട് അബുദാബി പരിസ്ഥിതി ഏജന്‍സി
അബുദാബി: ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗ് നയം ആരംഭിച്ചതിലൂടെ രാജ്യത്ത് പ്ലാസ്റ്റിക് ബാഗ് ഉപയോഗം 95 ശതമാനം കുറക്കാന്‍ സാധിച്ചെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ബദലുകളിലേക്ക് മാറുന്നതില്‍ സമൂഹത്തിന്‍റെ അവബോധം, മനോഭാവം, സന്നദ്ധത എന്നിവ അളക്കുന്നതിനായി അബുദാബി പരിസ്ഥിതി ഏജന്‍സി ഒരു പൊതുജനാഭിപ്രായ സര്‍വേക്ക് തുടക്കമിട്ടിട്ടുണ്ട്.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 12 വരെയാണ് സര്‍വേ. ഈ സര്‍വേ അടിസ്ഥാനമാക്കിയാവും ഭാവിനയങ്ങള്‍ രൂപപ്പെടുത്തുക. അധികൃതര്‍ ലഭ്യമാക്കിയിരിക്കുന്ന ലിങ്ക് മുഖേന സര്‍വേയില്‍ പങ്കെടുക്കണമെന്ന് പൊതുജനങ്ങളോട് പരിസ്ഥിതി ഏജന്‍സി ആവശ്യപ്പെട്ടു.
2022 ജൂണ്‍ ഒന്നിനായിരുന്നു ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം നടപ്പാക്കിയത്. നയം പ്രഖ്യാപിച്ച് ഒരുവര്‍ഷം കൊണ്ട് 17.2 കോടി പ്ലാസ്റ്റിക് ബാഗുകള്‍ തടയാനായി. പ്രതിദിനം 4.5 ലക്ഷം ബാഗുകളാണ് ഇതിലൂടെ കുറഞ്ഞത്.