ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: യുഎഇ യിൽ വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം രൂപവത്കരിച്ചതായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. വ്യാപാര രംഗത്തെ വളർച്ചയും ആഗോള ഇടപാടുകളും കൂടുതൽ മികവുറ്റതാക്കുന്നതിനാണ് മന്ത്രിതലത്തിൽ ‘വിദേശ വ്യാപാര മന്ത്രാലയം’ എന്ന പേരിൽ പുതിയ മന്ത്രാലയം സ്ഥാപിച്ചതെന്ന് യുഎഇ പ്രധാന മന്ത്രി വ്യക്തമാക്കി.
ഡോ. താനി അൽ സയൂദിയെ വിദേശ വ്യാപാര മന്ത്രിയായി നിയമിച്ചു. ഇതോടൊപ്പം, നാഷണൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സിസ്റ്റത്തെ 2026 ജനുവരിയിൽ മുതൽ കാബിനറ്റ്, മന്ത്രിതല വികസന കൗൺസിൽ, ഫെഡറൽ ഏജൻസികളും ഗവൺമെന്‍റ് കമ്പനികളുമായി ബന്ധപ്പെട്ട ബോർഡുകൾ എന്നിവയിൽ ഉപദേശക അംഗമായി ഉൾപ്പെടുത്താനും തീരുമാനം എടുത്തതായി അദ്ദേഹം അറിയിച്ചു.
അതോടെ ഇനി മുതൽ തീരുമാനങ്ങൾ എടുക്കുമ്പോൾ തത്സമയ വിശകലനവും സാങ്കേതിക ഉപദേശവും ലഭിക്കും. യുഎഇയുടെ ഭാവി മുന്നിൽ കണ്ടാണ് ഈ തീരുമാനങ്ങൾ എടുത്തതെന്നും, ഭാവി തലമുറയ്ക്ക് സമൃദ്ധിയും മാന്യവുമായ ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി മുതൽ സാമ്പത്തിക മന്ത്രാലയം സാമ്പത്തിക ടൂറിസം മന്ത്രാലയം’ എന്നപേരിൽ അറിയിപ്പെടുമെന്നും അതിന്‍റെ ചുമതല അബ്ദുള്ള ബിൻ തൂഖ് അൽ മറിക്ക് നൽകുകയാണെന്നും അദ്ദേഹം അറിയിച്ചു.