പാസ്‌പോർട്ട് സേവന പ്രതിസന്ധി: അടിയന്തര ഇടപെടൽ വേണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ: യുഎഇ യിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോർട്ട് സേവനങ്ങളിലുള്ള കാലതാമസവും പ്രതിസന്ധിയും പരിഹരിക്കുന്നതിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം കരാർ റദ്ദാക്കപ്പെട്ടത് കാരണം പാസ്പോർട്ട് സർവീസ് സെന്‍ററുകളുടെ പ്രവർത്തനം നിലവിൽ അനിശ്ചിതത്വത്തിലാണ്. ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ്ങ് പ്രസിഡണ്ട് പ്രദീപ് നെന്മാറ പറഞ്ഞു.
കോൺസൽ സർവീസുകൾ, പാസ്‌പോർട്ട് പുതുക്കൽ, പുതിയ പാസ്‌പോർട്ടിനായുള്ള അപേക്ഷകൾ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയിലെ അനിശ്ചിതത്വവും കാലതാമസവും പ്രവാസികളുടെ ജോലി, കുടുംബപരമായ യാത്രകൾ, അടിയന്തര ആവശ്യങ്ങൾ എന്നിവയെ സാരമായി ബാധിക്കും.
പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു.
പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുമായി സഹകരിച്ച്, കൂടുതൽ കേന്ദ്രീകൃതമായ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും.
ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ചേർന്ന് ഇത്തരം സേവനങ്ങൾ ആഴ്ചയിൽ എല്ലാദിവസവും സുതാര്യമായി നൽകാനുള്ള എല്ലാ സഹായസഹകരണങ്ങളും നൽകാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ തയ്യാറാണ്.
അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നവർക്കും സഹായം നൽകുന്നതിനായി പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടുകയും, പ്രവാസികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിച്ചതായി പ്രദീപ് നെന്മാറ പറഞ്ഞു.