ഗാസയിൽ പ്രതിദിനം 20,000 പേർക്ക് ഭക്ഷണം: ഷാർജ ചാരിറ്റി ഇന്‍റർനാഷണലിന്‍റെ ബേക്കറി പദ്ധതിക്ക് തുടക്കം
ഷാർജ: കടുത്ത പ്രതിസന്ധി നേരിടുന്ന ഗാസ നിവാസികൾക്ക് ആഹാരം നൽകുന്നതിനായി ഓപറേഷൻ ഷിവൽറസ് നൈറ്റ്-3യുമായി സഹകരിച്ച് ഷാർജ ചാരിറ്റി ഇന്‍റർനാഷണൽ ബേക്കറി പദ്ധതിക്ക് തുടക്കം കുറിച്ചു. ഗാസയിലെ കുട്ടികൾ, പ്രായമായവർ, കുടിയിറക്കപ്പെട്ട കുടുംബങ്ങൾ എന്നിവർക്കായി ദിവസേന റൊട്ടിയും ഭക്ഷണവും നൽകുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം. പദ്ധതിക്ക് പ്രതിമാസം 750,000 ദിർഹം ചെലവ് വരും.
പ്രതിസന്ധിയിലായ ജനങ്ങൾക്ക് ഉടനടി മാനുഷിക സഹായം നൽകാനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് ഷാർജ ചാരിറ്റി ഇന്‍റർനാഷണൽ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം അഭിപ്രായപ്പെട്ടു.
നേരത്തെ ചാരിറ്റി ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിൽ 12 കിണറുകൾ കുഴിക്കുകയും ഭക്ഷണ വിതരണത്തിന് ഫീൽഡ് കിച്ചണുകൾ തുടങ്ങുകയും ചെയ്തിരുന്നു.
20,000 പേരുടെ ദൈനംദിന ഭക്ഷണാവശ്യം നിറവേറ്റുന്നതിന് റൊട്ടി നൽകാനാണ് ബേക്കറി പദ്ധതി തയാറാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.