കുടുംബത്തെ മറയാക്കി കള്ളക്കടത്ത്: ഏഴ് പേരെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്
ഷാർജ: കുടുംബത്തെ മറയാക്കി കള്ളക്കടത്ത് നടത്തിയ കേസിൽ ഏഴ് പേരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കാനഡയിൽ നിന്നും സ്പെയിനിൽ നിന്നും യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഒരു ആഗോള മയക്കുമരുന്ന് ശൃംഖല തകർക്കാൻ പൊലീസിന് സാധിച്ചു.
ഇവരിൽ നിന്ന് 131 കിലോഗ്രാം മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും 5.35 ദശലക്ഷം ദിർഹം വിലമതിക്കുന്ന 9,945 മയക്കുമരുന്ന് കാപ്സ്യൂളുകളും അധികൃതർ പിടിച്ചെടുത്തു. കുറ്റകൃത്യങ്ങൾ നടത്തുന്നതിന് കുടുംബത്തെ മറയാക്കിയ അറബ് വംശജനായ കുടുംബനാഥൻ ഉൾപ്പെടെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു.
സംശയം ഒഴിവാക്കാൻ ഭാര്യയും കുട്ടികളുമായി പതിവായി യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. മയക്കുമരുന്ന് വിരുദ്ധ ഏജൻസികൾ മുഖ്യ പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഒടുവിൽ തന്ത്രപരമായി ഈ സംഘത്തെ പിടികൂടുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ, കുടുംബവുമായി സഹകരിച്ച് മയക്കുമരുന്ന് കടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി മുഖ്യ പ്രതി സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിൽ, നിയമവിരുദ്ധ ലഹരിവസ്തുക്കൾ സ്വീകരിക്കുന്നതിലും കടത്തുന്നതിലും വിതരണം ചെയ്യുന്നതിലും ഉൾപ്പെട്ട മറ്റ് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ക്യാനഡയിലെ ടൊറന്‍റോ തുറമുഖം മുതൽ സ്പെയിനിലെ മലാഗ വഴി ഒടുവിൽ യുഎഇ തുറമുഖം വരെ വ്യാപിച്ചുകിടക്കുന്ന ഒരു സങ്കീർണ്ണമായ കള്ളക്കടത്ത് പാതയും അധികൃതർ കണ്ടെത്തി. കസ്റ്റഡിയിലെടുത്തവരെ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി. ആഗോള നിയമ നിർവ്വഹണ സംവിധാനങ്ങളുമായുള്ള ഏകോപനത്തോടെയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ നടപടികൾ യുഎഇ അധികൃതർ ശക്തമാക്കിയത്.