ലോക പൊലീസ് ഉച്ചകോടി 13 മുതൽ ദുബായിൽ: 250ലധികം പ്രദർശകർ, 300ലധികം പ്രഭാഷകർ
ദുബായ്: ദുബായ് ആതിഥേയത്വം വഹിക്കുന്ന ലോക പൊലീസ് ഉച്ചകോടി മേയ് 13 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ആഗോള സുരക്ഷാ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
'ബിയോണ്ട് ദി ബാഡ്ജ്: എൻവിഷൻ ദി നെക്സ്റ്റ് എറ ഓഫ് പൊലിസിങ്' എന്നതാണ് ഈ വർഷത്തെ പ്രമേയമെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് എക്‌സലൻസ് ആൻഡ് ലീഡർഷിപ് ഡെപ്യൂട്ടി ഡയരക്ടർ ബ്രിഗേഡിയർ ഡോ. സാലിഹ് റാഷിദ് അൽ ഹംറാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമ നിർവഹണ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, പ്രദർശകർ എന്നിവരുടെ പങ്കാളിത്തത്തിൽ പ്രതി വർഷം 25% വർധനയാണ് ഉണ്ടാകുന്നത്. സൈബർ സുരക്ഷ, പൊലീസിംഗിലെ എഐ, സംഘടിത കുറ്റകൃത്യങ്ങൾ, പ്രതിസന്ധി മാനേജ്മെന്‍റ് തുടങ്ങിയ നിർണായക വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഉന്നത തല ചർച്ചകളിൽ 300ലധികം പ്രഭാഷകർ പങ്കെടുക്കും.
ദുബായ് പൊലിസിലെ ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി ഡെപ്യൂട്ടി ഡയറക്ടറും ഉച്ചകോടിയുടെ സെക്രട്ടറി ജനറലുമായ ലെഫ്റ്റനന്‍റ് കേണൽ ഡോ. റാഷിദ് ഹംദാൻ അൽ ഗഫ്രി മുൻ പതിപ്പിലെ ഏഴ് കോൺഫറൻസ് ട്രാക്കുകൾ ഉൾക്കൊള്ളുന്ന വിപുലീകരിച്ച അജണ്ട പുറത്തിറക്കി.
മൂന്ന് പുതിയ മേഖലകളാണ് അണ്ടയിലുള്ളത്. ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പൊലീസ് സ്ഥാപനങ്ങളിൽ നിന്നുമുള്ള ഗവേഷണങ്ങൾ പ്രദർശിപ്പിക്കുന്ന അക്കാദമിക് സോൺ, പൊതു സുരക്ഷയിൽ നവീകരണത്തിലും സംരംഭകത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ട്-അപ് സോൺ, യഥാർത്ഥ നിയമ നിർവഹണ സാഹചര്യങ്ങളെ ആവിഷ്കരിക്കുന്ന ഡെമോൺസ്ട്രേഷൻ ഹബ് എന്നിവയാണ് മൂന്നു വിഭാഗങ്ങൾ.
നിരീക്ഷണം, ഡാറ്റ അനലിറ്റിക്സ്, ഡ്രോൺ സാങ്കേതിക വിദ്യകൾ, അടിയന്തര പ്രതികരണം എന്നിവയിൽ അത്യാധുനിക സൊലൂഷനുകൾ അവതരിപ്പിക്കുന്ന 250ലധികം പ്രദർശകർ ഉച്ചകോടിയിൽ പങ്കെടുക്കും.