ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി
kerala High Court
കൊച്ചി: ശബരിമലദർശനം പൊലീസ് തടഞ്ഞുവെന്നാരോപിച്ച് ട്രാൻസ്ജെൻഡർ യുവതി നൽകിയ ഹർജിയിൽ സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിെന്റയും വിശദീകരണം തേടി ഹൈക്കോടതി . തമിഴ്‌നാട് സ്വദേശി 48 കാരിയായ സത്യശ്രീ ശർമ്മിള റഹ്‌മത്തലിയാണ് കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കാതെ കോടതി നോട്ടീസിന് നിർദേശിക്കുകയായിരുന്നു.
വിശ്വാസിയായ താൻ വ്രതമെടുത്ത് പമ്പയിലെത്തിയെങ്കിലും ട്രാൻസ്‌ജെൻഡർ ആണെന്ന കാരണത്താൽ പോലീസ് തടഞ്ഞെന്നാണ് ആരോപണം. ട്രാൻസ്‌ജെൻഡറുകളെ മലകയറാൻ അനുവദിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്.
മുൻപും താൻ ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും വിവേചന പരമായ നടപടിയാണെതെന്നും സത്യശ്രീ ആരോപിക്കുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ട് മടക്കി അയയ്ക്കുകയായിരുന്നു. സെപ്റ്റംബർ 3 ന് ഹർജി കോടതി വീണ്ടും പരിഗണിക്കും .