ഇറാനിൽ നിന്നും 110 ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡൽഹിയിലേക്ക്
ടെഹ്റാൻ: അഞ്ചാം ദിനവും യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു. ഇറാനിൽ നിന്ന് റോഡ് മാർഗം അർമേനിയയിലെത്തിച്ച വിദ്യാർഥികളുമായി ആദ്യ വിമാനം ബുധനാഴ്ച ഡൽഹിയിലെത്തും. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി.
ജമ്മു-കശ്മീര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500-ഓളം ഇന്ത്യക്കാരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ആദ്യഘട്ടമെന്നോണം 110 വിദ്യാർഥികളാകും ഡല്‍ഹിയില്‍ എത്തിച്ചേരുക. ഇറാനിൽനിന്ന് അര്‍മേനിയ, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് ഒഴിപ്പിക്കല്‍. ഇവിടങ്ങളിൽനിന്ന് വിമാനമാർഗം ഇന്ത്യയിലേക്കു കൊണ്ടുവരും.
അതേസമയം, ക്വോമിലേക്കും 600 ഇന്ത്യൻ വിദ്യാർഥികളെ മാറ്റിയിട്ടുണ്ട്. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇവരെ അതിർത്തി കടത്തുന്നത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും.
ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് കര്‍ശന നിരീക്ഷണം നടത്തിവരികയാണെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ ഓപ്ഷനുകളും പരിശോധനയിലാണ്. സ്വയംപര്യാപ്തരായ മറ്റു താമസക്കാരോടും നഗരം വിടണമെന്നും താത്പര്യമുള്ളവർക്ക് അതിർത്തി കടക്കാൻ സഹായം നൽകുമെന്നും ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു.