ട്രംപിനെതിരെ ശക്തമായ ആഹ്വാനവുമായി സഹോദരപുത്രിയും പ്രശസ്ത എഴുത്തുകാരിയുമായ മേരി ട്രംപ്
social media
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഗ്രീൻലാൻഡ് സംബന്ധമായ നികുതി ഭീഷണിയോട് യൂറോപ്യൻ രാജ്യങ്ങൾ അനുരജ്ഞന സമീപനം സ്വീകരിക്കരുതെന്നും ശക്തമായി പ്രതിരോധിക്കണമെന്നും തുറന്ന ആഹ്വാനവുമായി ട്രംപിന്‍റെ സഹോദര പുത്രിയും പ്രശസ്ത എഴുത്തുകാരിയുമായ മേരി ട്രംപ് രംഗത്ത്. ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ട്രംപുമായി ചർച്ചകൾ നടത്തി വിട്ടു വീഴ്ചയ്ക്ക് തയാറാകുന്നു എന്ന വാർത്തകൾക്ക് എതിരെയാണ് മേരി ട്രംപിന്‍റെ രൂക്ഷ വിമർശനം.
“ട്രംപിന്‍റെ ഭീഷണികളോട് അനുസരണം കാണിക്കുകയും ചർച്ചകളിലൂടെ അനുരഞ്ജനം തേടുകയും ചെയ്യുന്നത് പരാജയപ്പെട്ട തന്ത്രമാണ്. ഇത് അദ്ദേഹത്തിന് കൂടുതൽ ധൈര്യവും അധികാരവും നൽകുക മാത്രമേ ഉള്ളൂ”
എന്നാണ് എക്സിൽ മേരി ട്രംപ് കുറിച്ചത്. തന്‍റെ അമ്മാവന്‍റെ രാഷ്ട്രീയ ശൈലിയെയും വ്യക്തിത്വത്തെയും മുൻപും പലതവണ വിമർശിച്ചിട്ടുള്ള മേരി ട്രംപ്, യൂറോപ്പ് ഇപ്പോൾ ഇക്കാര്യത്തിൽ അനുസരണം കാട്ടരുതെന്നും ശക്തമായ പ്രതിരോധം യുഎസിനെതിരെ തീർക്കണമെന്നും ആഹ്വാനം ചെയ്തു.
അമേരിക്കയ്ക്കുള്ളിൽ നിന്ന് തന്നെ ട്രംപിന്റെ നയത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മേരി ട്രംപിന്‍റെ പ്രതികരണം വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഈ ഭീഷണിക്ക് മുന്നിൽ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നാണ് അവരുടെ പ്രധാന ആഹ്വാനം.