നെതന്യാഹുവിന്‍റെ മാപ്പ്:വൈറ്റ് ഹൗസ് ചിത്രം വിവാദത്തിൽ
getty images
വാഷിങ്ടൺ: വാഷിങ്ടണിൽ നടന്ന ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയുയെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന. ഓവൽ ഓഫീസിൽ തിങ്കളാഴ്ച നടന്ന ഈ യോഗത്തിനിടെ എടുത്ത ചിത്രത്തിൽ ട്രംപിന്‍റെ മടിയിൽ ടെലിഫോൺ സെറ്റ് ഇരിക്കുന്നതും റിസീവർ നെതന്യാഹുവിന്‍റെ കയ്യിലും കാണാം. കുറിപ്പുകൾ വായിച്ചു കൊണ്ട് ഫോണിൽ സംസാരിക്കു്നന നെതന്യാഹുവിന്‍റെ രൂപം ചിത്രത്തിൽ വ്യക്തമാണ്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽത്താനിയുമായുള്ള നെതന്യാഹുവിന്‍റെ സംഭാഷണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ഇതൊരു തിരക്കഥയാണോ എന്നതാണ്. ഇസ്രയേൽ ദോഹയിലേയ്ക്കു നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ നടന്ന ഫോൺ സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിവാദം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ദോഹയിലെ ആക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചു. ഈ സംഭവത്തിനു പിന്നാലെ ട്രംപ് അടക്കമുള്ള നേതാക്കൾ നെതന്യാഹുവിനെതിരെ രംഗത്തെത്തി.
ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത് ഖത്തറിന്‍റെ പരമാധികാരത്തിനു മേൽ നടത്തിയ ഇസ്രയേലിന്‍റെ കടന്നു കയറ്റത്തിന് ട്രംപിന്‍റെ നിർബന്ധ പൂർവമായ ഇടപെടലിനെ തുടർന്ന് നെതന്യാഹു മാപ്പു പറഞ്ഞു എന്നതാണ്. ആക്രമണത്തിൽ ഖത്തറിലെ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതിനും നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. വെടി നിർത്തൽ ചർച്ചകളുടെ ഭാഗമായാണ് നെതന്യാഹുവിന്‍റെ വൈറ്റ് ഹൗസ് സന്ദർശനം. പ്രത്യേകിച്ച് ട്രംപിന്‍റെ 21 ഇന വെടി നിർത്തൽ പദ്ധതി. ഖത്തർ ഈ ചർച്ചകളിൽ പ്രധാന മധ്യസ്ഥ രാഷ്ട്രമായതിനാൽ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ ഇസ്രയേൽ മാപ്പു പറയണമെന്ന് അവർ നിബന്ധന വച്ചിരുന്നു. ഈ സംഭവം ഇരു നേതാക്കളുടെയും ബന്ധത്തിന്‍റെ സങ്കീർണതകളും മേഖലാ സമാധാനത്തിന്‍റെ വെല്ലുവിളികളും വെളിപ്പെടുത്തുന്നതായി വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു.