ഓപ്പറേഷൻ സിന്ദൂറിൽ പാക് ആണവ സംഭരണ ശാലയിലും ഇന്ത്യ ആക്രമണം നടത്തി: ടോം കൂപ്പർ
FILE PHOTO
ന്യൂഡൽഹി: പഹൽഗാമിൽ പാക് ഭീകരർ ഇന്ത്യൻ വിനോദ സഞ്ചാരികളെ വധിച്ചതിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാക് ആണവ സംഭരണ കേന്ദ്രത്തിനു നേരെയും ഇന്ത്യ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. പാക്കിസ്ഥാന്‍റെ കിരാന ഹിൽസ് ആണവ സംഭരണ ശാലയിലും മിസൈൽ ആക്രമണം നടത്തിയിരുന്നു എന്ന് നിർണായക വെളിപ്പെടുത്തൽ. അന്താരാഷ്ട്ര വ്യോമയാന വിദഗ്ധൻ ടോം കൂപ്പറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. അതിശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഇന്ത്യ നൽകിയത്. ഞങ്ങൾക്ക് എവിടെയും എപ്പോഴും ആക്രമിക്കാൻ സാധിക്കുമെന്നും ഇത്തരം പ്രകോപനങ്ങൾ അവസാനിപ്പിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഇന്ത്യ ഇതിലൂടെ നൽകിയതെന്നും ടോം കൂപ്പർ പറഞ്ഞു. മേയ് 10നായിരുന്നു ഈ ആക്രമണം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മിസൈലുകൾ മലനിരകളിൽ പതിക്കുന്നതിന്‍റെ ദൃശ്യങ്ങളും പാക്കിസ്ഥാൻ വ്യോമസേനയുടെ 1091ാം സ്ക്വാഡ്രന്‍റെ റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നതും ഇതിന് തെളിവായി അദ്ദേഹം പറയുന്നു. ഇന്ത്യൻ വ്യോമസേന ആദ്യം പാക്കിസ്ഥാന്‍റെ റഡാർ സ്റ്റേഷനുകൾ തകർത്ത് അവരുടെ പ്രത്യാക്രമണ ശേഷി ഇല്ലാതാക്കിയെന്നും അതിനു ശേഷം ഭൂഗർഭ സംഭരണ ശാലയുടെ രണ്ടു കവാടങ്ങളിൽ ആക്രമണം നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ ഈ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി നിഷേധിച്ചിരുന്നു. കിരാന ഹിൽസിലെ ഭൂഗർഭ ഭാഗങ്ങളിൽ ആക്രമണം നടന്നതിനെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ പത്ര സമ്മേളനത്തിൽ പറഞ്ഞത്.