ഹോർമൂസ് കടലിടുക്കിൽ വീണ്ടും ആറു കപ്പലുകൾ തടഞ്ഞ് ഐആർജിസി
ടെഹ്റാൻ: അമെരിക്കൻ സൈന്യത്തിന്‍റെ പ്രോത്സാഹനത്തോടെ ഹോർമൂസ് കടലിടുക്കിലെ നിയമ വിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ തെക്കൻ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ആറു വിദേശ ചരക്കു കപ്പലുകളെ ഇറാൻ സേന തടയുകയും തിരിച്ചയക്കുകയും ചെയ്തതായി റിപ്പോർട്ട്. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി ആണ് അധികൃതരെ ഉദ്ധരിച്ച് വാർത്ത പുറത്തു വിട്ടത്.
തങ്ങളുടെ ലൊക്കേഷനും സഞ്ചാരപാതയും മറച്ചു വയ്ക്കുന്നതിനായി നാവിഗേഷൻ, പൊസിഷനിങ് സംവിധാനങ്ങൾ പൂർണമായും ഓഫാക്കിയാണ് ഈ ആറു കപ്പലുകൾ അതിർത്തി കടക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരു കപ്പൽ ചെറിയൊരു അപകടത്തിൽ പെട്ടതായും ഉത്തരവാദിത്തം ആരുടെയും മേൽ ചുമത്താതെ തന്നെ സ്രോതസുകൾ സ്ഥിരീകരിച്ചു.
ബാക്കിയുള്ള അഞ്ചു കപ്പലുകളെ ഇറാൻ സേനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിലേയ്ക്ക് തന്നെ തിരിച്ചയച്ചു. അമെരിക്കയുമായുള്ള സൈനിക നീക്കങ്ങളിൽ താൽക്കാലിക ആശ്വാസം അനുഭവപ്പെടുന്നുണ്ടെങ്കിലും ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു മേൽ ഇറാന്‍റെ കർശന നിരീക്ഷണം തുടരുന്നുണ്ടെന്ന സൂചനയാണ് ഈ സംഭവം നൽകുന്നത്.
ഇറാൻ സൈന്യത്തിന്‍റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളെ തുടർന്ന് ഞായറാഴ്ചയും കുറഞ്ഞത് ആറു കപ്പലുകൾ യാത്ര നിർത്തി വെക്കാനും കടലിൽ നങ്കൂരമിടാനും നിർബന്ധിതരായതായി ഐ.ആർ.ഐ.ബി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.