ആൻഡ്രൂ രാജകുമാരൻ.
ലണ്ടന്‍: ഇംഗ്ലണ്ടിലെ രാജകുടുംബത്തിന്‍റെ ജീവചരിത്രകാരനായ ആന്‍ഡ്രൂ ലോണി എഴുതിയ പുതിയ പുസ്തകമായ 'ദി റൈസ് ആന്‍ഡ് ഫാള്‍ ഒഫ് ദ ഹൗസ് ഒഫ് യോര്‍ക്ക്'ല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യോർക്കിലെ ഡ്യൂക്കായിരുന്ന മുൻ രാജകുമാരൻ ആന്‍ഡ്രൂ, സർക്കാർ ചെലവിൽ നടത്തിയ യാത്രയ്ക്കിടെ ബാങ്കോക്കിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ 40 അഭിസാരികമാരെ ഉള്‍പ്പെടുത്തി ആഘോഷം സംഘടിപ്പിച്ചതായിട്ടാണ് ആരോപണം.
2001ല്‍ ആന്‍ഡ്രൂവിന് 41 വയസ്സുള്ളപ്പോള്‍ യുകെയുടെ വ്യാപാര ദൂതനായി സേവനമനുഷ്ഠിച്ചിരുന്നു. അക്കാലത്ത് ഭൂമിബോൽ രാജാവിന്‍റെ ജന്മദിനാഘോഷങ്ങള്‍ക്കായി ആന്‍ഡ്രൂ തായ്‌ലന്‍ഡിലെത്തിയപ്പോള്‍ താമസിക്കാനായി ഒരു ആഡംബര ഹോട്ടലിലാണ് മുറിയെടുത്തത്. തായ്‌ലന്‍ഡിലെ യുകെ എംബസിയില്‍ താമസ സൗകര്യം ഉപേക്ഷിച്ചു കൊണ്ടായിരുന്നു പഞ്ചനക്ഷത്ര താമസ സൗകര്യം തെരഞ്ഞെടുത്തതെന്ന് എഴുത്തുകാരന്‍ ലോണി പുസ്തകത്തില്‍ പറയുന്നു.
തായ്‌ലന്‍ഡിലേക്കുള്ള യാത്ര ഒരു നയതന്ത്ര ദൗത്യമായിരുന്നെങ്കിലും അതൊക്കെ മറന്നുകൊണ്ടാണ് ആന്‍ഡ്രൂ തന്‍റെ ഹോട്ടല്‍ സ്യൂട്ടിലേക്ക് 40 സ്ത്രീകളെ എത്തിച്ചത്. നാല് ദിവസത്തിനിടെ ആന്‍ഡ്രൂ 40 പേരെയാണ് ഹോട്ടല്‍ സ്യൂട്ടിലെത്തിച്ചത്.
ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ നാഷണല്‍ ആര്‍ക്കൈവ്സ് പുറത്തുവിടണമെന്ന് ലോണി ആവശ്യപ്പെട്ടു. ആന്‍ഡ്രൂ വ്യാപാര ദൂതനായി പ്രവര്‍ത്തിച്ച കാലത്തെ ഫയലുകള്‍ പുറത്തുവിടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ലോണിയുടെ പുതിയ അവകാശവാദങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ ബ്രിട്ടീഷ് സര്‍ക്കാരും കൊട്ടാര ഉദ്യോഗസ്ഥരും വിസമ്മതിച്ചു.'രാജകുടുംബത്തിലെ അംഗങ്ങളുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള എല്ലാ ഗുരുതരമായ ആരോപണങ്ങളും വളരെ ഗൗരവമായി എടുക്കുന്നു' എന്ന് മാത്രമാണ് അവര്‍ പറഞ്ഞതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജകീയ പദവിയില്‍ നിന്ന് ആന്‍ഡ്രൂവിനെ നീക്കം ചെയ്തിരിക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഒക്‌റ്റോബര്‍ 30ന് ബക്കിങ്ഹാം കൊട്ടാരം ആന്‍ഡ്രൂവിന്‍റെ ഡ്യൂക്ക് പദവിയും രാജകീയ പദവിയും നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു.