ഇറാൻ സ്ഫോടനം; മരണ സംഖ്യ 40 കടന്നു, ആയിരത്തിലേറെ പേർക്ക് പരുക്ക്
ടെഹ്റാൻ: തെക്കൻ ഇറേനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. ആയിരത്തിലേറെ പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച രാവിലെ തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകളിലാണ് സ്ഫോടനമുണ്ടായത്. 50 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായതായാണ് വിവരം. പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചിരുന്നു.
ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാനുള്ള ഇന്ധനം അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് സ്ഫോടനത്തിനു കാരണമായതെന്ന് സംശയമുയർന്നിട്ടുണ്ട്. ചൈനയിൽ നിന്ന് അടുത്തിടെ ഇറക്കുമതി ചെയ്ത റോക്കറ്റ് ഇന്ധനമാണ് അഗ്നിബാധയിലേക്ക് നയിച്ചതെന്നാണ് മറ്റൊരു പ്രചാരണം.
ആവശ്യമായ കരുതലില്ലാതെ സ്ഫോടന ശേഷിയുള്ള ഇന്ധനം കൈകാര്യ ചെയ്തതിനെതിരേ അധികൃതർക്കെതിരേ സാധാരണക്കാർക്കിടയിൽ വിമർശനം ഉയരുന്നുണ്ട്.