‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ ജാഫ്‌സിയ’ എന്നീ കപ്പലുകളെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് തടഞ്ഞപ്പോൾ
filephoto
ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് ഇന്ത്യ പിടിച്ചെടുത്ത മൂന്ന് എണ്ണക്കപ്പലുകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്‍റെ ഉപരോധിക്കപ്പെട്ട എണ്ണക്കച്ചവട ശൃംഖലയുടെ ഭാഗമാണ് ഈ കപ്പലുകളെന്ന വാദങ്ങളെ ഇറാൻ തള്ളി.
യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ ഈ മാസാരംഭത്തിലാണ് മുംബൈ തീരത്തു വച്ച് ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തത്. റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്ന യുഎസ് പ്രസിഡന്‍റിന്‍റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിനു പിന്നാലെയാണ് സമുദ്രാതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്.
റഷ്യൻ എണ്ണ ഉപേക്ഷിക്കാൻ തയാറായതോടെ ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതി നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ വാഷിങ്ടൺ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംശയാസ്പദമായ രീതിയിൽ കണ്ട കപ്പലുകളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞത്. ‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ ജാഫ്‌സിയ’ എന്നീ കപ്പലുകളെയാണ് മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഇന്ത്യൻ അധികൃതർ തടഞ്ഞത്.
ഇവ ഇപ്പോൾ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്ത് എത്തിച്ചിരിക്കുകയാണ്.കപ്പലുകൾ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ 55 കപ്പലുകളെയും 10-12 വിമാനങ്ങളെയും കോസ്റ്റ് ഗാർഡ് മുഴുവൻ സമയ നിരീക്ഷണത്തിനായി നിയോഗിച്ചു.