കുട്ടികളുടെ ക്യാൻസർ ആശുപത്രിയും ഒഴിപ്പിച്ച് യുഎസ്
ടെഹ്റാൻ: ഇറാന്‍റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ കനത്ത അമെരിക്കൻ വ്യോമാക്രമണത്തെ തുടർന്ന് കുട്ടികളുടെ ക്യാൻസർ ആശുപത്രി അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്ന പശ്ചാത്തലത്തിൽ അമെരിക്കയുടേത് ക്രൂരവും മനുഷ്യത്വ രഹിതവുമായ ആക്രമണമാണെന്ന ആരോപണവുമായി ഇറാൻ.
ആശുപത്രിക്കു തൊട്ടടുത്ത് പതിച്ച മിസൈലുകൾ സൃഷ്ടിച്ച വൻ സ്ഫോടനങ്ങളെ തുടർന്നാണ് രോഗികളെ അടിയന്തരമായി മാറ്റേണ്ടി വന്നത്. ആരോഗ്യ മേഖലയ്ക്കു നേരെ ഇസ്രയേൽ നടത്തുന്ന ക്രൂരതകളെ ഓർമിപ്പിക്കുന്നതാണ് അമെരിക്കയുടെ ഈ കിരാത നടപടിയെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് തന്‍റെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.
ഈ അക്രമം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിഞ്ചു കുട്ടികളിൽ കടുത്ത ഭീതിയും മാനസിക പ്രയാസവുമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിൽ കീമോ തെറാപ്പിക്ക് വിധേയരായിക്കൊണ്ടിരുന്ന 211 രോഗികളെയാണ് അടിയന്തരമായി സുരക്ഷിത സാഹചര്യങ്ങളിലേയ്ക്ക് മാറ്റിയത്.
എന്നാൽ ഇറാന്‍റെ ഈ ഗുരുതരമായ ആരോപണങ്ങളോട് യുഎസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യോമാക്രമണങ്ങളെ തുടർന്ന് മേഖലയിൽ ഇപ്പോളും യുദ്ധഭീതിയും അനിശ്ചിതാവസ്ഥയും നിലനിൽക്കുകയാണ്.