ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി ഗുട്ടെറസ്
ന്യൂയോർക്ക്: മേഖലയിലെ യുദ്ധം പുതിയ തലങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിനിടെ ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്കു നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഘർഷങ്ങൾ അടിയന്തരമായി ലഘൂകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യമനിൽ നടക്കുന്ന കൂടുതൽ സൈനിക നീക്കങ്ങൾ മേഖലയിലെ സമാധാന പ്രതീക്ഷകളെ തകർക്കുകയും സാമ്പത്തിക-മാനുഷിക സങ്കീർണതകൾക്കൊപ്പം ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങൾക്കു കാരണമാകുകയും ചെയ്യുമെന്ന് ഗുട്ടെറസ് എക്സിൽ കുറിച്ചു.
മേഖലയിൽ ഇറാന്‍റെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായ ഹൂതികൾ തുടർ ആക്രമണങ്ങളിൽ നിന്നും സാഹചര്യം വഷളാക്കുന്ന നടപടികളിൽ നിന്നും പൂർണമായി പിന്തിരിയണമെന്ന് ഗുട്ടെറസ് അഭ്യർഥിച്ചു.
ചെങ്കടലിന്‍റെ തെക്കേ അറ്റത്തുള്ള തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് മുന്നറിയിപ്പു നൽകിയിരുന്ന ഹൂതി വിഭാഗം സൗദി അറേബ്യൻ ചരക്കു കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതായി ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇത് ആഗോള എണ്ണ വിതരണ ശൃംഖലയ്ക്ക് വലിയ ഭീഷണിയായി മാറാൻ സാധ്യതയുണ്ട്.