ആമസോണിൽ കൂട്ടപ്പിരിച്ചു വിടൽ
file photo
ന്യൂയോർക്ക്: ലോകത്ത് സാങ്കേതി വിദ്യാരംഗത്തെ ഭീമൻ കമ്പനിയായ ആമസോൺ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പടിയിറക്കുന്നു. മൂന്നു മാസത്തിനുള്ളിലെ രണ്ടാം കൂട്ടപ്പിരിച്ചു വിടലാണ് കമ്പനി നടത്തുന്നത്. ഇത്തവണത്തെ പിരിച്ചു വിടലിൽ 16,000 ജീവനക്കാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിർമിതി ബുദ്ധി സാങ്കേതിക വിദ്യാരംഗം കീഴടക്കിയതോടെ ഐടി മേഖലയിലെ തൊഴിൽ സാധ്യതയിൽ വൻ കുറവാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതു കാരണം നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.
കഴിഞ്ഞ ഒക്റ്റോബറിൽ കമ്പനി 14,000 പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് ഈ വൻ പിരിച്ചുവിടൽ. കമ്പനിയിൽ നിന്ന് ഒഴിവാക്കുന്നവർക്ക് മൂന്നു മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് ആമസോൺ സീനിയർ വൈസ് പ്രസിഡന്‍റ് ബെത് ഗലേറ്റി വ്യക്തമാക്കി. അമെരിക്കയിൽ സാങ്കേതിക വിദ്യാരംഗത്ത് തൊഴിൽ എണ്ണത്തിൽ കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ട്.
കഴിഞ്ഞ മാസം 50,000 പേർക്കു മാത്രമാണ് പുതിയ ജോലികൾ ലഭിച്ചത്. നവംബറിൽ 56,000 പേർക്ക് തൊഴിൽ ലഭിച്ചിരുന്നു. 30,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് യുപിഎസ് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചു. 15 തൊഴിൽ വെട്ടിക്കുറയ്ക്കുമെന്ന് പിന്‍ററസ്റ്റും അറിയിച്ചു. വരും നാളുകളിൽ സാങ്കേതിക വിദ്യാ മേഖലകളിൽ തൊഴിൽ പ്രതീക്ഷിക്കുന്നവർക്ക് ഇത് വൻ തിരിച്ചടിയായേക്കും.